വന്യജീവി ആക്രമണവും മരണവും വയനാട്ടിലിത് സ്ഥിരം സംഭവമെന്ന നിലയിലായി. വനത്തിലും വനത്തോട് ചേർന്നും ജനവാസ മേഖലയിലുമൊക്കെ ആക്രമണം പതിവായി. ഒന്നര വർഷത്തിനിടെ 11 പേരുടെ ജീവനാണ് കാട്ടാന ആക്രമണത്തിൽ ജില്ലയിൽ പൊലിഞ്ഞത്. പത്തു വർഷത്തെ കണക്ക് എടുത്താൽ അമ്പതിൽ കൂടുതൽ വരും.
2023ലെ മരണങ്ങള്‍
1. ഓഗസ്റ്റ് 13 തോൽപ്പെട്ടി ബേഗൂരിൽ സോമൻ
2. സെപ്തംബർ 12 പുളിഞ്ഞാൽ ചിറപ്പുല്ല് മല വനംവകുപ്പ് താത്കാലിക ജീവനക്കാരൻ നെല്ലിക്കച്ചാൽ തങ്കച്ചൻ
3. ഒക്ടോബർ 14 പുൽപ്പള്ളി ആനപ്പാറ സ്വദേശി കുള്ളൻ
4. നംവബർ 4 . മേപ്പാടി ചോലമല സ്വദേശി കുഞ്ഞവറാൻ
5. ഡിസംബർ 6. പുൽപ്പള്ളി പള്ളിച്ചിറ കോളനിയിലെ ബോളൻ
2024ലെ മരണങ്ങള്‍
1. ജനുവരി 31 തോൽപ്പെട്ടി നരിക്കല്ല് സ്വദേശി ലക്ഷ്മണൻ.
2. ഫെബ്രുവരി 10 പടമല സ്വദേശി അജീഷ്. ബേലൂർ മഖ്ന ചവിട്ടിക്കൊന്നു.
3. ഫെബ്രുവരി 17. പാക്കം സ്വദേശി പോൾ. കുറുവദ്വീപിലെ താത്കാലിക വനംവാച്ചർ.
4. മാർച്ച് 28 വയനാട് - മലപ്പുറം അതിർത്തിയായ പരപ്പൻപാരയിൽ കാട്ടാന ആക്രമണത്തിൽ മിനി കൊല്ലപ്പെട്ടു.
ഇക്കൊല്ലവുമുണ്ടായി രണ്ടു മരണം. ജനുവരി 8 കുട്ട സ്വദേശി വിഷ്ണുവായിരുന്നു ആദ്യം. മുള്ളൻകൊല്ലിയയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ ആന ആക്രമിക്കുകയായിരുന്നു. പട്ടികയിലെ ഒടുവിലത്തെ പേരാണ് നൂൽപ്പുഴയിലെ മാനു.
വനത്തിൽ നിന്നിറങ്ങി വരുന്ന വന്യ ജീവികളെ പ്രതിരോധിക്കാനാവാത്തതാണ് പ്രതിസന്ധിക്കേറെയും കാരണം. ജില്ലയിൽ നിലവിലും പലയിടത്തും ഫെൻസിങ് അപര്യാപ് തമാണ്. മതിയായ വനപാലകരില്ല. ഒരുതവണ ആക്രമണമുണ്ടായ പ്രദേശത്തു പോലും വനപാലകാരുടെ നിരീക്ഷണമില്ല. കാട് ഉണങ്ങുന്ന കാലമായതിനാൽ പുറത്തിറങ്ങുന്ന വന്യ ജീവികളുടെ എണ്ണത്തിൽ ഓരോ ദിവസവും വർധനവാണ്. ഇനിയൊരു മനുഷ്യജീവന് കാത്തുനിൽക്കാതെ പരിഹാരമാണ് വേണ്ടത്.