ഇന്ത്യയിലെ ടോപ്പ് ലെവൽ ഫുട്ബോൾ മത്സരങ്ങളുടെ വേദി. സംസ്ഥാനത്ത് ഫുട്ബോൾ മത്സരങ്ങൾക്കായുള്ള ഏക രാജ്യാന്തര കളിയിടം. എന്നിട്ടും സുരക്ഷാ മാനദണ്ഡങ്ങളൊന്നുമില്ലാതെ, ചുവട്ടിൽ ഹോട്ടലുകൾ എരിക്കുന്ന തീയ്ക്കു നടുവിൽ, പൊള്ളിയാണ് അഭിമാന മൈതാനത്തിന്‍റെ നിൽപ്പ്.
എനിക്കിത് കണ്ട് പേടിയാകുന്നു. ചുറ്റിലും ചെറുതും വലുതുമായ ഹോട്ടലുകൾ. അവയിൽ പചക വാതക സിലിണ്ടറുകളും. ഇത് കണ്ട് 2024ൽ ISL ഫുട്ബോൾ മത്സര ഉദ്ഘാടന ദിവസമെത്തിയ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി വിൻഡ്സർ ജോൺ കലൂർ സ്റ്റേഡിയത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.
ഐഎസ്എല്‍ മൽസരത്തിൽ കാണികളാർത്തു വിളിക്കുമ്പോൾ സ്റ്റേഡിയം കുലുങ്ങാറുണ്ട്. കോൺക്രീറ്റു പാളികൾ പലവട്ടം അടർന്നു വീഴാറുണ്ട്. നിറയെ വിള്ളലുണ്ട്. പലഭാഗത്തും ആലു കിളിർത്തിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് ടോപ് ഗ്യാലറിയിൽ ആളെ കയറ്റാതെ കപ്പാസിറ്റി 35,000 ആയി നിജപ്പെടുത്തിയത്.
സ്റ്റേഡിയത്തിന്‍റെ സുരക്ഷയിൽ ഫുട്ബോൾ ഫെഡറേഷൻ പലവട്ടം സംശയം പ്രകടിപ്പിച്ചു. കളികാണാനെത്തുന്നവർ അധികൃതർക്കുമുന്നിൽ അതാവർത്തിച്ചു. പക്ഷേ ഉടമകളായ ജി.സി ഡി. എയ്ക്കും, വിനോദ നികുതിയ്ക്ക് കൈ നീട്ടുന്ന കൊച്ചിൻ കോർപറേഷനും മനുഷ്യ ജീവനേക്കാൾ വില ലാഭത്തിനാണ്. സ്റ്റേഡിയത്തിൽ പാചക വാതക സിലിണ്ടറുകളും, അതുപോലുള്ള മറ്റുള്ളവയും പാടില്ലെന്നാണ് ഫിഫ നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ ഇവയെല്ലാം സ്റ്റേഡിയത്തിൽ എന്നുമുണ്ട്. കഫേയും ഹോട്ടലുകളും കളി ദിനം പോലും ഇവയിൽ പ്രവർത്തിക്കുന്നു എന്നതുമാണ് വിരോധാഭാസം