മദ്യ നിർമാണ പ്ലാന്‍റ് അനുമതിയിൽ ഇടഞ്ഞ് നിൽക്കുന്ന ഘടകകക്ഷികളുമായി ചർച്ച നടത്തുമെങ്കിലും പദ്ധതിക്കുള്ള അനുമതി തല്ക്കാലം പിൻവലിക്കേണ്ടന്ന നിലപാടിൽ സിപിഎം. മദ്യനയം അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിൽ നിന്ന് മുന്നണി സമ്മർദത്തിന്‍റെ പേരിൽ പിൻമാറുന്നതിൽ സി പി എമ്മിന് വിയോജിപ്പുണ്ട് . ജലചൂഷണം മാത്രമാണ് വിയോജിപ്പിന്‍റെ കാരണമെന്നിരിക്കെ സി പി ഐയെ ഉൾപ്പെടെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നാണ് സിപിഎം പ്രതീക്ഷ.
മദ്യ നിർമാണ പ്ലാന്‍റിന് അനുമതി നൽകാൻ മന്ത്രിസഭയിൽ കൂട്ട് നിന്ന സി പി ഐ നാണക്കേട് മറക്കാൻ അനുമതി ഉചിതമായില്ലെന്ന നിലപാടിലേക്ക് എത്തിയിരിക്കെയാണ് . സി പി എമ്മുമായി സംസാരിക്കാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും അടുത്ത മന്ത്രിസഭയിൽ നിലപാട് അറിയിക്കാൻ മന്ത്രിമാരെയും സി പി ഐ ചുമതലപ്പെടുത്തിയിരിക്കെയാണ് . ചർച്ചകൾക്ക് സിപിഎം തയാറാണെങ്കിലും അനുമതി പിൻവലിക്കുന്നതിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. മദ്യനയം അനുസരിച്ച് അനുമതി നൽകിയ കമ്പനിയെ തിരിച്ചയക്കുന്നത് വ്യവസായ സൗഹൃദമെന്ന പ്രതിച്ഛായയെ ബാധിക്കുമെന്നതാണ് ഒരു വാദം . ജലചൂഷണം ഇല്ലെന്ന് അവർത്തിക്കുന്ന സിപിഎം ഇക്കാര്യത്തിൽ ഘടക കക്ഷികളോട് ചർച്ച നടത്തും. ഇക്കാര്യത്തിൽ എതിർപ്പ് അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ അനുമതി യുമായി മുന്നോട്ട് പോകുന്നിനെ CPI എതിർത്തേക്കും. ഇടുക്കി ജില്ലാ സമ്മേളനം കഴിഞ്ഞ് മാത്രമേ എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് എത്തുകയൊള്ളൂ . അതിന് ശേഷമാകും സി പി എം - സി പി ഐ ചർച്ച. 7 ആം തീയതി നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിനാൽ അതിനോട് അടുപ്പിച്ച് എൽ ഡി എഫ് യോഗവും ചേരും