സിറിയയിലെ സംഘർഷം കണക്കിലെടുത്ത് പത്ത് ദിവസത്തെ കേരളസന്ദർശനം വെട്ടിച്ചുരുക്കി പാത്രിയർക്കീസ് ബാവ മടങ്ങുന്നു. നാളെ തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്ന ബാവ ചൊവ്വാഴ്ച രാവിലെ 9.30നുള്ള വിമാനത്തിൽ ദമാസ്കസിലേക്ക് മടങ്ങും. വലിയ പ്രതിസന്ധിയിലും അനിശ്ചിതത്വത്തിലുമാണ് സിറിയയിലെ ജനങ്ങളെന്ന് മലേക്കുരിശിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം പാത്രിയർക്കീസ് ബാവ പറഞ്ഞു.
തോമസ് പ്രഥമൻ ബാവായുടെ ഓർമദിനമായ നാളെ രാവിലെ ഏഴിന് നടക്കുന്ന പ്രഭാതപ്രാർഥനയിലും 8.30നുള്ള പ്രത്യേക കുർബാനയിലും പാത്രിയർക്കീസ് ബാവ മുഖ്യകാർമികനാകും. തുടർന്ന് പത്തിന് തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ചൊവ്വാഴ്ച ദമാസ്കസിലേക്ക് മടങ്ങും. സംഘർഷസാഹചര്യത്തിൽ സിറിയയിൽ പാത്രിയർക്കീസ് ബാവായുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് സിറിയക്കും മധ്യപൂർവ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും പാത്രിയർക്കീസ് ബാവ മലേക്കുരിശ് ദയറായിൽ പറഞ്ഞു.