എറണാകുളത്തും സമീപ ജില്ലകളിലും ദുരിതം വിതച്ച് മൂന്നു ദിവസമായി തുടരുന്ന മഴ. മഴ മൂലം ഉണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പള്ളിക്കരയിലും ഉടുമ്പൻചോലയിലും വീടുകളിലേക്ക് മണ്ണിടിഞ്ഞു വീണങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
എറണാകുളം പള്ളിക്കരയിൽ മുട്ടംതോട്ടിൽ ജോമോൻ മാത്യൂവിൻ്റെ വീട്ടിലേക്ക് ഇന്നലെ രാത്രി പത്തരയോടെ സമീപത്തെ മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് മുറികൾ പൂർണ്ണമായി തകർന്നു. വീട്ടുകാർ ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു അപകടം. മണ്ണ് തെറിച്ചു വീണ് പരുക്കേറ്റെങ്കിലും തലനാരിഴയ്ക്കാണ് കൊച്ചുകുട്ടികളുൾപ്പെടെ രക്ഷപ്പെട്ടത്.
ഇടുക്കി ഉടുമ്പൻചോലയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് അഞ്ചംഗകുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴ തൈക്കാട്ടുശേരിയിലും കാറ്റിൽ വീട് തകർന്നു വീണ് വീട്ടുകാർക്ക് പരുക്കേറ്റു. മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിലേക്ക് കാൽവഴുതി വീണു മരിച്ചു. 23 വയസ്സുള്ള സനീഷ് ആണ് മരിച്ചത്. ആലപ്പുഴയിൽ മരം വീണ് ചികിത്സയിൽ ആയിരുന്ന ആറാട്ടുവഴി സിയാദ് മൻസിൽ ഉനൈസ് മരിച്ചു.
പത്തനംതിട്ടയിൽ നിന്ന് കോഴിക്കോടിന് പോവുകയായിരുന്ന KSRTC ബസ് തുറവൂർ - അരൂർ പാതയിൽ കുഴിയിൽ വീണു. മരം റോഡിലേക്ക് വീണതിനെ തുടർന്ന് അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മഴ കനത്തതോടെ പുഴകളിൽ ജലനിരപ്പ് ഉയർന്നു. പെരിയാറിൽ 2.9 മീറ്ററാണ് ഉയർന്നത്. മുവാറ്റുപുഴ ആറിലും ജലനിരപ്പ് ഉയർന്നു. ഭൂതത്താൻ കെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി.