അന്ധവിശ്വാസത്തിന്റെ വികൃതമായ രൂപമാണ് കൂടോത്രം. എല്ലാത്തിന്റെയും തുടക്കം അന്ധവിശ്വാസത്തിലാണെന്ന് സാരം. മന്ത്രിമാരിലുണ്ടായ അന്ധവിശ്വാസത്തിന്റെ നിത്യസ്മാരങ്ങളായി രണ്ടു മന്ത്രിമന്ദിരങ്ങളുണ്ട് തലസ്ഥാനത്ത്.
ഒന്ന് മൻമോഹൻ ബംഗ്ളാവ്. തലസ്ഥാനത്തെ ഏറ്റവും മനോഹര മന്ത്രിമന്ദിരം. ഇവിടെ താമസിച്ച ഒട്ടേറെ മന്ത്രിമാർക്ക് കാലാവധി തികയ്ക്കാതെ രാജിവയ്ക്കേണ്ടിവന്നപ്പോൾ മറ്റൊരു പേര് വീണു. മന്ത്രിമാർ വാഴാത്ത മന്ദിരം. ഇവിടെ താമസിച്ച് കാലാവധി തികച്ചവരുണ്ട്. കെ.കരുണാകരൻ, കോടിയേരി ബാലകൃഷ്ണൻ അങ്ങനെ ചിലർ. അതിൽ ഏറ്റവും ശ്രദ്ധേയം, കഴിഞ്ഞമന്ത്രിസഭാ കാലത്ത് താമസിച്ച തോമസ് ഐസക്കാണ്. വീട് മാത്രമല്ല, ആരും ഏറ്റെടുക്കാൻ തയാറാകാത്ത 13-ാം നമ്പർ കാറും അന്ന് ഐസക്ക് ചോദിച്ചു വാങ്ങി. ഈ മന്ത്രിസഭയിൽ ആദ്യം താമസിച്ച ആന്റണി രാജു രണ്ടരവർഷകരാർ പ്രകാരം മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ പിൻഗാമിയായ വന്ന ഗണേഷ് കുമാർ ഉടമസ്ഥാനായി വരുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.
അതിന് ഒരു ഫ്ളാഷ്ബാക്ക് ഉണ്ട്. ഈ വീട്ടിൽ താമസിക്കുമ്പോഴാണ് 1985ൽ പഞ്ചാബ് മോഡൽ പ്രസംഗത്തെത്തുടർന്ന് ആർ.ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. പിതാവിന്റെ ആ രാജി ഓർത്തായിരിക്കാം ഗണേഷ് തിരിഞ്ഞുനോക്കാതിരുന്നത്. അങ്ങനെ സജി ചെറിയാൻ പുതിയ താമസക്കാരനായി എത്തി.
റോസ് ഹൌസ്. തലയെടുപ്പുള്ള ഒരുപാട് നേതാക്കൾക്ക് തണലൊരുക്കിയ വീട്. മരണങ്ങളും രാജികളും ഈ വീടിന് മറ്റൊരു വിളിപ്പേര് നൽകി. രാശിയില്ലാ റോസ്ഹൌസ്. ടി.വി.തോമസ്-ഗൌരിയമ്മ മന്ത്രിദമ്പികളുടെ പ്രണയത്തിന് സാക്ഷിയായ റോസ്ഹൌസ് ചിലർക്ക് പേടിസ്വപ്നമായിരുന്നു. സി.കേശവനും ടി.എം.വർഗീസിനും എം.എൻ.ഗോവിന്ദൻ നായർക്കും മക്കളെ നഷ്ടമായത് ഇവിടെ താമസിക്കുമ്പോഴാണ്. പി.കെ.രാഘവൻ ഉൾപ്പെടെ ഒട്ടേറെ മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടിവന്നു. ഈ ഭയം പലരെയും റോസ് ഹൌസിൽ നിന്ന് അകറ്റി.
മന്ത്രിയായപ്പോൾ വി.എസ്.ശിവകുമാറിന് ഈ വീട് അനുവദിച്ചെങ്കിലും മറ്റ് കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഉപയോഗിച്ചില്ല. ഇപ്പോൾ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് റോസ്ഹൌസിന്റെ നാഥൻ. മന്ത്രിമന്ദിരങ്ങൾ മാത്രമല്ല, പതിമൂന്നാം നമ്പർ കോടതി മുറി ഒഴിവാക്കാൻ കേരളാ ഹൈക്കോടതിയുടെ അന്ധവിശ്വാസ നീക്കം സുപ്രീംകോടതിയുടെ പടിചവിട്ടിയതും ചരിത്രം.