kerala-high-court-01

ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങൾ പരിശോധിക്കാൻ സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി. റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്പെഷൽ ഓഫീസറെ സഹായിക്കണമെന്നും കോടതി നിർദേശം നൽകി. ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കാത്തതടക്കമുള്ള കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പാക്കാത്തതിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു

മൂന്നാറിലെ ഭൂമി കയ്യേറ്റത്തിലും പട്ടയ വിതരണത്തിലും ഇന്നും രൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. വ്യാജരേഖകളുണ്ടാക്കി മൂന്നാർ മേഖലയിൽ നിരവധി തട്ടിപ്പുകൾ നടന്നതായി കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടർക്ക് മറ്റനേകം ചുമതലകൾ ഉള്ളതിനാൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. അതിനാൽ  സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജില്ലാ കലക്ടർക്ക് തുല്യമോ അതിനു മുകളിലോ റാങ്കുള്ള ആളാകണം സ്പെഷ്യൽ ഓഫീസർ. പട്ടയ വിതരണവും, നേരത്തെ വിതരണം ചെയ്ത പട്ടയങ്ങളുടെ ആധികാരികതയും, കയ്യേറ്റവും സ്പെഷൽ ഓഫീസർ പരിശോധിക്കണം. 

 

റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ സ്പെഷ്യൽ ഓഫീസർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണമെന്നും കോടതി നിർദേശം നൽകി.  മൂന്നാറിലും പരിസരത്തുമുള്ള  പഞ്ചായത്തുകളിൽ നിർമ്മാണങ്ങൾ നിയന്ത്രിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു. അനധികൃത നിർമ്മാണം തടയുന്നതിന് വേണ്ടിയുള്ള മുൻ ഉത്തരവുകൾ എന്തുകൊണ്ട് സർക്കാർ നടപ്പാക്കിയില്ലെന്ന് കോടതി ചോദിച്ചു. ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കാത്തതിലടക്കം  സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.

പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുവെന്നും അമിക്കസ് ക്യൂറി അറിയിച്ചു. 

HC slams state govt for delay in Munnar land encroachment cases

ENGLISH SUMMARY:

HC slams state govt for delay in Munnar land encroachment cases