കുവൈത്ത് കെ.എം.സി.സി യോഗത്തിലെ കയ്യാങ്കളിയില്‍ കടുത്ത നടപടിയുമായി മുസ്ലിം ലീഗ്. കുവൈത്ത് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ സസ്പെന്‍ഡ് ചെയ്തു. ഷറഫുദ്ദീന്‍ കണ്ണോത്ത് വിഭാഗം ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍.
യോഗത്തിനെത്തിയ സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുവൈറ്റിലെത്തിയ സലാം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർക്ക് നേരെയും കയ്യേറ്റമുണ്ടായി . തുടർന്ന് യോഗം പിരിച്ചു വിട്ട് നേതാക്കൾ പുറത്തേക്ക് പോവുകയായിരുന്നു.
എന്നാൽ കയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ രീതിയിൽ ജില്ലാ കമ്മറ്റികൾ രൂപീകരിക്കണമെന്ന ആവശ്യം നേതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഷറഫുദ്ദീന്‍ കണ്ണോത്ത് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പേ കുവൈത്ത് കെ.എം.സി.സിയുടെ ചുമതലയുള്ള മുലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി പ്രശ്ന പരിഹാരത്തിനായി കുവൈത്തിലെത്തിയിരുന്നുവെങ്കിലും, പ്രശ്നങ്ങൾക്ക് പരിഹാരമായിരുന്നില്ല. കഴിഞ്ഞ റമസാനില്‍ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്താര്‍ സംഗമത്തിലും പരസ്യമായ വാക്ക് തര്‍ക്കവും, പിന്നീട് കെഎംസിസി ഓഫീസിൽ ചിലർ അതിക്രമിച്ച് കടന്നു കയ്യേറ്റം നടത്തിയതായും പരാതി ഉയരുകയും ചെയ്തിരുന്നു.