കൊല്ലത്ത് ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കളെ കരാറുകാര്‍ പറ്റിക്കുന്നത് പതിവാകുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് തട്ടിപ്പ് ഏറെയും. പൊലീസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നല്‍കുന്ന പരാതിയില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.
പൊളിഞ്ഞു വീഴാറായ ഷെഢില്‍ താമസിച്ചിരുന്ന കുടുംബത്തിന് 2018 ലാണ് വീട് അനുവദിച്ചത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ലഭിച്ച നാലു ലക്ഷം രൂപയും കരാറുകാരന് നല്‍കി.സിമന്റ് കല്ല് കൊണ്ട് ഭിത്തി പണിത് മേല്‍ക്കൂര വാര്‍ത്തു. കട്ടള സ്ഥാപിക്കുകയോ ശുപിമുറിയോ പണിയുകയോ ചെയ്തിട്ടില്ല. കാര്യമന്വേഷിക്കുമ്പോൾ കരാറുകാരന്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.
ചിതറ പഞ്ചായത്തിലും ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ആരും ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. വീട് അനുവദിക്കുന്ന ജോലി മാത്രമാണുള്ളതെന്നും മറ്റൊരു കാര്യങ്ങളിലും ഒരു ഉത്തരവാദിത്തവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കരാറുകാരനും വിശദീകരിച്ചു.