dental-death

ബെംഗളൂരുവില്‍ ഡന്റല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രിന്‍സിപ്പലിനും അഞ്ച് കോളജ് അധ്യാപകര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. നിറത്തിന്റെ പേരില്‍ മകള്‍ പലതവണ ക്രൂരമായി അപമാനിക്കപ്പെട്ടുവെന്ന അമ്മ പരിമളയുടെ പരാതിയിലാണ് പൊലീസ് നീക്കം. കഴിഞ്ഞയാഴ്ച്ചയാണ് യശസ്വിനിയെന്ന വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

ക്ലാസ്മുറിയില്‍ വച്ച് മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും മുന്നില്‍വച്ച് തന്റെ മകള്‍ അപമാനിക്കപ്പെട്ടെന്നും വലിയ മാനസിക സമ്മര്‍ദ്ദം മകള്‍ അനുഭവിച്ചിരുന്നുവെന്നും പരിമള പറയുന്നു. നീ കറുത്തവളല്ലേയെന്നും ഒരു ഡോക്ടറാവാനുള്ള അര്‍ഹതയുണ്ടോയെന്നും പല അധ്യാപകരും യശസ്വിനിയോട് ചോദിച്ചിരുന്നുവെന്നും അമ്മ പൊലീസിനു മൊഴി നല്‍കി. അക്കാദമിക് കാര്യങ്ങളിലും മറ്റു വിഷയങ്ങളിലുമുള്‍പ്പെടെ മകള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടിരുന്നു. 

വളരെ വേദനിച്ചാണ് പല ദിവസങ്ങളിലും മകള്‍ കോളജില്‍ നിന്നും വീട്ടിലെത്തിയിരുന്നതെന്നും പരിമള. നിറത്തിന്റെ പേരില്‍ കോളജിലെ പല ചടങ്ങുകളിലും അവള്‍ക്ക് പ്രവേശനം നിഷേധിച്ചതായും കോളജിന്റെ ഒരു പിന്തുണയും വിദ്യാര്‍ഥിനിക്ക് ലഭിച്ചില്ലെന്നും ആരോപണമുണ്ട്. 

മകളുടെ മരണത്തിനു കാരണക്കാരായ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിമള ആവശ്യപ്പെട്ടു. ചില വിദ്യാര്‍ഥി സംഘടനകളും പരിമളയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കോളജ് കേന്ദ്രീകരിച്ചുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്. 

ENGLISH SUMMARY:

Bangalore student suicide case is under investigation after a dental student's death. Police have filed a case against the principal and faculty members following allegations of harassment and discrimination based on skin color.