image:PTI

image:PTI

ആശുപത്രിയിലെ അഗ്നിബാധയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രോഗിക്ക് ദാരുണാന്ത്യം. കുടുങ്ങിക്കിടക്കുന്ന രോഗികളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ഓക്സിജന്‍ മാസ്ക് അബദ്ധത്തില്‍ മാറ്റിയതോടെയാണ് മരണം സംഭവിച്ചത്. മധ്യപ്രദേശിലെ മൊറേന ജില്ലാശുപത്രിയിലാണ് ദാരുണസംഭവം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വീരേന്ദ്ര കരേരയെന്ന 50കാരനാണ് മരിച്ചത്.

തീ ആളിപ്പടര്‍ന്നതോടെ ആശുപത്രി ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ തുടങ്ങി. പരിഭ്രാന്തരായ രോഗികളും കയ്യിലെ കാനുലകളടക്കം ഊരിയെറിഞ്ഞ് ഓടിപ്പുറത്തിറങ്ങി. ഇതിനിടയിലാണ് അത്യാഹിത വിഭാഗത്തില്‍ കിടന്ന രോഗിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചത്. പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ ഓക്സിജന്‍ മാസ്ക് അബദ്ധത്തില്‍ മാറ്റിപ്പോയി. പുറത്തെത്തുമ്പോഴേക്ക് രോഗിയുടെ ജീവന്‍ നഷ്ടമായെന്ന് സ്ഥലം എസ്പി ദിപാലി ചന്ദ്രോറിയ വാര്‍ത്താ ഏജന്‍സിയായ ഇയാന്‍സിനോട് വെളിപ്പെടുത്തി. 

അഗ്നിബാധയുണ്ടായി 15 മിനിറ്റിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും രണ്ടുപേര്‍ക്ക് നിസാരമായ പൊള്ളലേറ്റിട്ടുണ്ടെന്നും ഇവര്‍ സുഖം പ്രാപിക്കുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണം അതേസമയം, ആശുപത്രിയില്‍ സേഫ്റ്റി പൈപ്പ് ലൈനും ഫയര്‍ സേഫ്റ്റി അലാമും സ്ഥാപിച്ചിരുന്നുവെങ്കിലും അപകടമുണ്ടായപ്പോള്‍ ഒന്നും പ്രവര്‍ത്തിച്ചില്ലെന്ന് കണ്ടെത്തി. 150 മുതല്‍ 175 വരെ രോഗികളെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയാണിത്. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

ENGLISH SUMMARY:

A fire at Morena District Hospital in Madhya Pradesh led to panic and emergency evacuation. A critically ill patient died after his oxygen mask was mistakenly removed during rescue efforts.