Image Credit: x.com/HateDetectors
മൂന്ന് മക്കളുടെ അമ്മയായ യുവതി മതംമാറിയ ശേഷം പ്ലസ്ടു വിദ്യാര്‍ഥിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ അംരോഹയില്‍ നിന്നുള്ള ശബ്നം എന്ന ശിവാനിയാണ് പ്ലസ്ടു വിദ്യാര്‍ഥിയയെ വിവാഹം ചെയ്തത്. നേരത്തെ രണ്ടു തവണ വിവാഹം ചെയ്ത ശിവാനി അയല്‍വാസിയായ വിദ്യാര്‍ഥിയുമായി ബന്ധത്തിലായതോടെ വിവാഹ മോചനം തേടുകയായിരുന്നു.
രണ്ടാം വിവാഹത്തില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച വിവാഹ മോചനം നേടിയ യുവതി ഹിന്ദു മതത്തിലേക്ക് മാറി ശിവാനി എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.
മീററ്റില്‍ നിന്നാണ് യുവതി ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഈ ബന്ധത്തില്‍ നിന്നും വിവാഹ മോചനം നേടി. പിന്നീട് സൈദാൻവാലിയില്‍ നിന്നുള്ള ഫറൂഖ് എന്ന യുവാവിനെയാണ് എട്ടു വര്‍ഷം മുന്‍പ് പുനര്‍ വിവാഹം ചെയ്തത്. അപകടത്തെ തുടര്‍ന്ന് ഇയാള്‍ക്ക് അംഗവൈകല്യം സംഭവിച്ചതോടെയാണ് പ്ലസ്ടു വിദ്യാര്‍ഥിയുമായി യുവതി ബന്ധത്തിലാകുന്നത്. മൂന്ന് മക്കളെ ഇയാള്‍ക്കൊപ്പം ഉപേക്ഷിച്ചാണ് യുവതി പ്ലസ്ടു വിദ്യാര്‍ഥിയെ വിവാഹം ചെയ്തത്.
ഇരുവരുടെയും ബന്ധം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. ഇരു കുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ പ്രായപൂര്‍ത്തിയായതിനാല്‍ യുവതിയെ തീരുമാനത്തിന് പഞ്ചായത്ത് പിന്തുണ നല്‍കുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിക്ക് 18 വയസിന് അടുത്ത് പ്രായമുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മതംമാറ്റ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നിര്‍ബന്ധിച്ചോ വഞ്ചിച്ചോയുള്ള മതപരിവര്‍ത്തനത്തിന് സംസ്ഥാനത്ത് വിലക്കുണ്ട്. നിലവില്‍ സാഹചര്യങ്ങള്‍ പരിശോധിക്കുകയാണെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
മകന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്നാണ് വിദ്യാര്‍ഥിയുടെ അച്ഛന്‍ ദാദറാം സിങിന്‍റെ പ്രതികരണം. രണ്ടു പേരും സമാധാനത്തോടെ ജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും സന്തോഷിക്കുന്നെങ്കില്‍ ഞങ്ങളും ഹാപ്പിയാണെന്ന് അദ്ദേഹം പറഞ്ഞു.