കശ്മീരില്‍ ഒരിടവേളക്ക് ശേഷമാണ് അതിക്രൂരമായ ഭീകരാക്രമണം നടക്കുന്നത്. സുരക്ഷാ സേനകള്‍ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ പോലും സാധാരണക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറവായിരുന്നു. പതുക്കെയെങ്കിലും കശ്മീരില്‍ വിനോദസഞ്ചാരവും കച്ചവടവും മറ്റു ജീവനോപാധികളും തളിര്‍ത്തു തുടങ്ങുകയുമായിരുന്നു. അതിനിടെയാണ് കൊടും ഭീകരത വീണ്ടും തലപൊക്കിയത്.
ലോകം നോക്കുമ്പോള്‍ തോക്കുകള്‍ തീതുപ്പും
ലോകമാധ്യമങ്ങളുടെയും സര്‍ക്കാരുകളുടെയും ശ്രദ്ധ ഇന്ത്യലേക്ക് പതിയുമ്പോഴൊക്കെ കശ്മീരില്‍ ചോരവീണ ചരിത്രമുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രധാനമായ സൗദിയാത്രയിലും. സ്വാഭാവികമായും ഇന്ത്യയിലേക്ക് ലോകം ശ്രദ്ധയോടെ നോക്കുന്ന സമയമാണത്. ഇതിനുമുന്‍പും സമാന സാഹചര്യങ്ങളില്‍ കശ്മീര്‍ കുരുതിക്കളമായിട്ടുണ്ട്. പ്രസിഡന്‍റ് ബില്‍ ക്ളിന്‍റണ്‍ 2000 മാര്‍ച്ച് മാസം ഇന്ത്യസന്ദര്‍ശിച്ചു. അന്ന് അനന്തനാഗിന് സമീപം 36 സിഖുകാരായ ഗ്രാമീണരാണ് ഭീകരരുടെ തോക്കിന് ഇരയായത്.
2002 യുഎസ്. അസിസ്റ്റന്‍റ് സെക്രട്ടറി ഒഫ് സ്റ്റേറ്റിന്‍റെ ഇന്ത്യാ സന്ദര്‍ശനസമയത്തും ആക്രമണമുണ്ടായി, പത്തുകുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടു. ഒരു ബസ്സും ആര്‍മി ക്വാര്‍ട്ടേഴ്സുമാണ് അന്ന് ആക്രമിക്കപ്പെട്ടത്. ഭീകരസംഘടനകളെ എതിര്‍ക്കുന്ന അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ഇന്ത്യ സംസാരിക്കുമ്പോഴും സുപ്രധാന കരാറുകളില്‍ ഏര്‍പ്പെടുമ്പോഴും അതു സുഖിക്കാത്ത ശക്തികള്‍ പ്രതികരിക്കുന്ന രീതിയാണോ ഇത്? അതോ കശ്മീരിലും ഇന്ത്യയിലും സമാധാനം ഇല്ലെന്ന് ലോകമാധ്യമങ്ങള്‍ക്കു മുന്നില്‍കാണിക്കാനുള്ള വ്യഗ്രതയാണോ? അതോ എന്നെന്നും കശ്മീരിനെ അശാന്തിയുടെ ഇരുട്ടിലേക്ക് തള്ളാനുള്ള തന്ത്രമാണോ?
അമര്‍നാഥ് എന്നും ടാര്‍ഗറ്റ്
ഇന്ത്യയിലെ ഏറ്റവും പ്രധാനമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് അമര്‍നാഥ്. മഞ്ഞുമലകള്‍ക്കിടയില്‍ ഐസ് പാളികള്‍ നിറഞ്ഞ ഗുഹാക്ഷേത്രം. ലോകമെമ്പാടുനിന്നും തീര്‍ഥാടകര്‍ കഠിനമായ വ്രതം നോക്കി താണ്ടുന്ന പര്‍വ്വത– കാനന യാത്രയാണത്. തുടര്‍ച്ചയായി ഈ യാത്രക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതീവസുരക്ഷയിലാണ് യാത്രയെങ്കിലും പലപ്പോഴും യാത്ര നിറുത്തിവെക്കേണ്ടസാഹചര്യവും വന്നുചേര്‍ന്നിട്ടുണ്ട്. ജൂലൈ മൂന്നിനാണ് അമര്‍നാഥ് യാത്രക്ക് ഇക്കുറി തുടക്കമാകുന്നത്. വളരെയേറെ തീര്‍ഥാടകര്‍ പഹല്‍ഗാം വഴിയുള്ള റൂട്ടാണ് സ്വീകരിക്കുക. എങ്ങിനെയാവും ഇത്തവണത്തെ യാത്ര എന്ന ആശങ്കയുമുണ്ട്.
2000 ലെ ഓഗസ്റ്റ് മാസത്തില്‍ അമര്‍നാഥ് തീര്‍ഥാര്‍ടകര്‍ക്കുനേരെയുള്ള ആക്രമണത്തില്‍ 32 പേര്‍മരിച്ചു. 21 പേര്‍തീര്‍ഥാടകരും ഏഴുപേര്‍സ്ഥലവാസികളും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് അന്ന് മരണമടഞ്ഞത്. 2001 ല്‍ ശേഷ് നാഗ് തടാകത്തിന് സമീപം ഉണ്ടായ ബോബ് ആക്രമണത്തില്‍ 13 പേര്‍മരിച്ചു, അതില്‍ എട്ടുപേര്‍ തീര്‍ഥാടകരും മൂന്നുപേര്‍സ്ഥവാസികളും രണ്ടുപേര്‍സുരക്ഷാ ഉദ്യോഗസ്ഥരുമായിരുന്നു. 2002 ലും 11 അമര്‍നാഥ് യാത്രികര്‍കൊല്ലപ്പെട്ടു. 2017 ല്‍ അമര്‍നാഥ് യാത്രക്ക് പോയവരുടെ ബസ് ആക്രമിക്കപ്പെട്ടു , എട്ടു പേര്‍മരിച്ചു.
എന്നെങ്കിലും എത്തുമോ സമാധാനം?
പഹല്‍ഗാം കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു ചെറുപട്ടണമാണ്. ചുറ്റും പര്‍വതങ്ങളും താഴ്വരകളും നിറഞ്ഞ സുന്ദരമായ പ്രദേശം, ഒരുപക്ഷെ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന്. അമര്‍നാഥിലേക്കുള്ള തീര്‍ഥയാത്രയുടെ ബേസ് ക്യാമ്പ്, ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രം, കൃഷിയും ആടുവളത്തലും മറ്റു ചെറു ജോലികളുമായി കഴിയുന്നവരുടെ വാസസ്ഥലം– അതൊക്കെയാണ് പഹല്‍ഗാം. പക്ഷെ ഈ മനോഹര പ്രദേശം ഇനി എന്നെന്നും ഒാര്‍മ്മിപ്പിക്കപ്പെടുക നിരപരാധികളായ കുറേമനുഷ്യര്‍ വെടിയേറ്റു വീണ പ്രദേശം എന്ന പേരിലാവും.
ഈ പ്രദേശത്തു ജീവിക്കുന്നവര്‍ സാധാരണക്കാരാണ്. ടൂറിസവും കച്ചവടവും മറ്റുമായി ജീവിക്കുന്നവരാണേറെയും പ്രദേശത്ത് സമാധാനം നിലനില്‍ക്കേണ്ടത് അവരുടെ ദൈനംദിന ജീവിതം മുന്നോട്ട് പോകാന്‍ ഏറ്റവും പ്രധാനമാണ്. ലോകത്തെമ്പാടുനിന്നും വരുന്നസഞ്ചാരികളെയും കാത്തിരിക്കുന്ന ഇവരുടെ ജീവിതത്തിലേക്കുകൂടിയാണ് തോക്കുകള്‍ തിരിഞ്ഞത്. ഇനി എന്താവുമെന്ന ആശങ്കയില്‍ രാജ്യം മുള്‍മുനയില്‍ നില്‍ക്കുമ്പോള്, സമാധാനം അകലെയാകുന്നതിലെ കടുത്ത നിരാശയിലേക്കും ഇരുട്ടിലേക്കും വീഴുകയാണ് കശ്മീര്‍.