2023ൽ ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 19,000 മാതൃമരണങ്ങളാണ് 2023 ല്‍ റിപ്പോർട്ട് ചെയ്തത്. അതായത് പ്രതിദിനം ശരാശരി 52 മരണങ്ങൾ. ലോകാരോഗ്യ സംഘടന (WHO), യുണിസെഫ്, യുഎൻ പോപ്പുലേഷൻ ഫണ്ട്, ലോക ബാങ്ക്, യുഎൻ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് എന്നിവയുടേതാണ് റിപ്പോര്‍ട്ട്.
ഗർഭകാലത്തോ പ്രസവസമയത്തോ ഉണ്ടാകുന്ന സങ്കീർണതകൾ മൂലമുണ്ടാകുന്ന മരണങ്ങളെയാണ് മാതൃമരണങ്ങളായി നിർവചിക്കുന്നത്. 2023ൽ ലോകമെമ്പാടുമായി 2.6 ലക്ഷം സ്ത്രീകൾ ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു അതായത് ഓരോ രണ്ട് മിനിറ്റിലും ഒരു മരണം.
മാനുഷിക സഹായങ്ങളിൽ അടുത്തിടെയുണ്ടായ വെട്ടിക്കുറക്കലുകള്‍ പല രാജ്യങ്ങളിലെയും നിർണായക ആരോഗ്യ സേവനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രികൾ അടച്ചുപൂട്ടൽ, ആരോഗ്യ പ്രവർത്തകരുടെ കുറവ്, ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയെ ബാധിക്കുന്ന വിതരണ ശൃംഖല പ്രശ്നങ്ങൾ എന്നിവയും ഈ പ്രശ്നത്തിന് കാരണമാകുന്നുണ്ട്. നൈജീരിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഏകദേശം 75,000 മാതൃമരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ലോകമെമ്പാടുമുള്ള മാതൃമരണങ്ങളുടെ 28.7% ആണ് അതായത് നാലിലൊന്ന് ഭാഗത്തിലധികം.
10,000 ത്തിലധികം മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്ത മറ്റൊരു രാജ്യം പാകിസ്ഥാനാണ്. 2023-ൽ ആഗോളതലത്തിലുള്ള മാതൃമരണങ്ങളിൽ പകുതിയോളം നൈജീരിയ, ഇന്ത്യ, കോംഗോ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ഉണ്ടായത്. അതേസമയം, ചൈനയിൽ കഴിഞ്ഞ വർഷം 1,400 മാതൃമരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മിക്ക മാതൃമരണങ്ങളും തടയാവുന്നതാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. രക്തസ്രാവം, ഗർഭകാലത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അണുബാധകൾ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ എന്നിവയാണ് മരണങ്ങളുടെ പ്രധാന കാരണങ്ങള്‍. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളും ഗർഭിണികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.