congress-leader-jairam-rame

ജില്ലാ അധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാമെന്ന് കോൺഗ്രസ്. മൂന്നുവർഷത്തേക്ക് മാറി നിൽക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും തീരുമാനമെടുത്തിട്ടില്ല. ഡിസിസി ശാക്തീകരണത്തിനായി എല്ലാ ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുമെന്നും രാജ്യവ്യാപകമായി ഭരണഘടന സംരക്ഷണ റാലി നടത്തുമെന്നും പാർട്ടി വക്താവ്  ജയറാം രമേശ് അറിയിച്ചു.

അധ്യക്ഷൻമാർ മൂന്നുവർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ നിന്ന് മാറിനിൽക്കണമെന്ന ഡിസിസി ശാക്തീകരണ ചർച്ചകളിലെ നിർദ്ദേശം  നേതാക്കളെ ആശങ്കപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ ഡിസിസി അധ്യക്ഷൻമാർ രാജിസന്നദ്ധതയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

മുകുൾവാസ്നിക് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും തീരുമാനമെടുത്തിട്ടില്ല. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾക്കനുസൃതമായേ തീരുമാനമെടുക്കാനാകൂ എന്നാണ് വിലയിരുത്തൽ. ഡിസിസി ശാക്തീകരണത്തിൻ്റെ ഭാഗമായി പിസിസിക്ക് സമാനമായി എല്ലാ ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുന്നത് തീരുമാനങ്ങൾക്ക് വേഗം കൂട്ടും എന്നാണ് വിലയിരുത്തൽ.

നാഷണൽ ഹെറാൾഡ് കേസ്, വഖഫ് നിയമം അടക്കം എല്ലാ വിഷയങ്ങളും ഉയർത്തിയാണ് സംസ്ഥാന, ജില്ല, നിയോജകമണ്ഡലം തലങ്ങളിലായി ഈ മാസം 25 മുതൽ ഭരണഘടന സംരക്ഷണ റാലി നടത്തുന്നത്. മെയ് 20 മുതൽ 30 വരെ  വീടുകൾ തോറുമുള്ള പ്രചാരണവും നടത്തും. ഇക്കാര്യത്തിലും ഫണ്ട് ശേഖരണത്തിലും കേരളമാണ് മാതൃക. മെയ് 21 മുതൽ മൂന്ന് ദിവസം 40 നഗരങ്ങളിൽ ഇ ഡി നടപടിക്ക് എതിരെ വാർത്ത സമ്മേളനങ്ങൾ നടത്താനും മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. 

ENGLISH SUMMARY:

Despite earlier suggestions of a three-year break, Congress has not finalized any restriction on DCC presidents contesting elections. Political Affairs Committees to be formed in all districts for strengthening DCCs, says Jairam Ramesh.