ദേശവിരുദ്ധശക്തികള്‍ക്കെതിരെ ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി. പെഗാസസ് കേസില്‍ വാദത്തിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍.കോടീശ്വര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ചോദ്യം. ചാര സോഫ്റ്റ്‍വെയര്‍ കൈവശമുള്ളത് തെറ്റല്ല. പക്ഷേ അത് ആര്‍ക്കെതിരെയെല്ലാം ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കാന്‍ അവരെ ഭരണകൂടനിരീക്ഷണത്തില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ‘ഭീകരര്‍ക്ക് എന്ത് സ്വകാര്യത’ എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ (പെഹല്‍ഗാം) രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതുകൊണ്ടുതന്നെ പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാവില്ലെന്ന് കോടതി നിലപാടെടുത്തു. ടെക്നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ തെരുവില്‍ ചര്‍ച്ചചെയ്യുന്ന സാഹചര്യം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഹര്‍ജിക്കാരില്‍ ആരെങ്കിലും റിപ്പോര്‍ട്ടില്‍ തങ്ങളുടെ പേരുണ്ടോ ഇല്ലയോ എന്ന് ചോദിച്ചാല്‍ മറുപടി നല്‍കാമെന്നും കോടതി പറഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മുന്‍ സുപ്രീംകോടതി ജഡ്ജ് തുടങ്ങി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച അനേകമാളുകളെ ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചുവെന്ന കേസിലാണ് വാദം. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച 29 മൊബൈല്‍ ഫോണുകള്‍ സുപ്രീംകോടതി നിയോഗിച്ച ടെക്നിക്കല്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. ആരോപണങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടും ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് 2022 ജൂലൈയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.
ടെക്നിക്കല്‍ കമ്മിറ്റി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ മാല്‍വെയറുകള്‍ കണ്ടെത്തി. എന്നാല്‍ ഇവ പെഗാസസ് ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്ന് വാട്സാപ് അമേരിക്കന്‍ കോടതിയില്‍ തെളിവുനല്‍കിയ വിവരം മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കമ്മിറ്റി റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്കെങ്കിലും നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ എതിര്‍ത്തു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിനോട് കോടതി തീര്‍ത്തും വിയോജിച്ചു.
സര്‍ക്കാര്‍ സ്വന്തം പൗരന്മാര്‍ക്കെതിരെ ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചു എന്നതാണ് പ്രധാനവിഷയമെന്നും അതിന് ശക്തമായ തെളിവുണ്ടെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി. ഈഘട്ടത്തില്‍ അതെല്ലാം ആരോപണങ്ങളായി മാത്രമാണ് നിലനില്‍ക്കുന്നതെന്നായിരുന്നു കോടതിയുടെ പ്രതികരണം. എന്നാല്‍ മറ്റ് ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.
2021ല്‍ ‘ദ് വയര്‍’ ഉള്‍പ്പെട്ട രാജ്യാന്തര മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗത്തിന്‍റെ വിവരം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും സുപ്രീംകോടതി ജഡ്ജിയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖവ്യക്തികളുടെ മൊബൈല്‍ ഫോണില്‍ ചാര സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവരെ സര്‍ക്കാര്‍ നിരീക്ഷിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.