ജുഡീഷ്യറിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍. കോടതിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞുവരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. ബില്ലില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കും വിമര്‍ശനമുണ്ട്. എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ജഗ്ധീപ് ധന്‍കര്‍ ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തം. രാഷ്ട്രപതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ‘ആണവ മിസൈലാ’യി എന്നും ധന്‍കര്‍ വിമര്‍ശിച്ചു.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവർണർ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നതിനെതിരെയുള്ള സുപ്രീം കോടതി വിധിയിലാണ് രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചത്. പുനഃപരിശോധനയ്ക്കുശേഷം നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ബില്ലുകളില്‍ ഗവര്‍ണര്‍ക്കുമുന്നില്‍ മുന്നുസാധ്യതകളാണുള്ളത്. അംഗീകാരം നല്‍കാം, അംഗീകാരം നല്‍കാതെ തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്നുചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ലെന്നുമായിരുന്നു സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണര്‍ക്ക് വിവേചനാധികാരമില്ല. മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ബില്ലുകള്‍ വീറ്റോ ചെയ്യുന്നതിന് ഭരണഘടന അനുവദിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കൃത്യമായ സമയ പരിധിയും നിശ്ചയിക്കുകയായിരുന്നു. ബില്‍ തടഞ്ഞുവയ്ക്കണോ രാഷ്ട്രപതിക്ക് അയക്കണമോയെന്ന് ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണം. ബില്‍ തടഞ്ഞുവച്ചാല്‍ മൂന്നു മാസത്തിനുള്ളിൽ തിരിച്ചയയ്ക്കണം. നിയമസഭ വീണ്ടും ഇതേ ബിൽ പാസാക്കി അയച്ചാല്‍ ഒരു മാസത്തിനുള്ളിൽ അനുമതി നല്‍കണം എന്നിങ്ങനെയാണ് സമയ പരിധി.