ദുര്‍ഗാപുരിലെ മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാട്ന സ്വദേശിയായ 22കാരനെയാണ് ശനിയാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലാവണ്യ പ്രതാപ് ആണ് മരിച്ചത്.
പിതാവ് അനില്‍കുമാര്‍ നിരന്തരം ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചത്. സുഹൃത്തുക്കളെത്തി നോക്കിയപ്പോഴാണ് ലാവണ്യ പ്രതാപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഐക്യു സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രാക്ടിക്കൽ മാർക്കുമായി ബന്ധപ്പെട്ട് ചില അധ്യാപകർ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതായി ലാവണ്യ അടുത്തിടെ പിതാവിനോട് പരാതിപ്പെട്ടിരുന്നു. നാലു മാസം മുൻപ് ഒന്നാം വർഷ പരീക്ഷാഫലം വന്നപ്പോൾ ലാവണ്യയുടെ പ്രകടനം അത്ര നല്ലതായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട മാനസിക പ്രയാസത്തിലാണോ മരണമെന്ന സംശയത്തിലാണ് പൊലീസ്.
ലാവണ്യയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും അഗാധദുഖം രേഖപ്പെടുത്തുന്നുവെന്നും കോളജ് വക്താവ് സുദര്‍ശന ഗാംഗുല്ലെ പറഞ്ഞു. വിദ്യാര്‍ഥികളുെട ക്ഷേമം, സുരക്ഷ, മാനസികാരോഗ്യം എന്നിവയാണ് തങ്ങള്‍ക്ക് പ്രധാനം. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അനാവശ്യ നിഗമനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. ലാവണ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.