കേരളത്തില്‍ ഒരു വീടു പണിയാനുള്ള പണം വേണം ഇപ്പോള്‍ ഡല്‍ഹിയില്‍ ആഡംബര ഹോട്ടലില്‍ ഒരു മുറിയെടുക്കാന്‍. അമ്പരക്കേണ്ട ആഗോള എ.ഐ ഉച്ചകോടി നടക്കുന്നതിനാലാണ് വാടക റോക്കറ്റുപോലെ കുതിച്ചത്. 33 ലക്ഷം രൂപ വരെയാണ് ഒരു രാത്രി താമസിക്കാനുളള വാടക. രാഷ്ട്ര തലവന്‍മാരും വിദഗ്ധരുമടക്കം നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നത്.
ലോകത്ത് ഇതുവരെ നടന്ന നാല് എ.ഐ ഉച്ചകോടികളേക്കാള്‍ വിപുലമായ ഉച്ചകോടിക്കാണ് ഇന്ത്യ വേദിയാകുന്നത്. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ തിങ്കളാഴ്ച എ.ഐ ഇംപാക്ട് ഉച്ചകോടിക്ക് തുടക്കമാവും.
ഡല്‍ഹി താജ് പാലസ് ഹോട്ടലിൽ കിങ് സൈസ് ബെഡും പൂൾ വ്യൂവുമുള്ള ഗാർഡൻ ലക്ഷ്വറി സ്വീറ്റില്‍ ഒരു രാത്രി താമസിക്കാന്‍ നികുതിയടക്കം വാടക 33 ലക്ഷം. 17ന് ഹോട്ടല്‍ ലീല പാലസിലെ മഹാരാജ സ്വീറ്റിന് നികുതി ഒഴികെ വാടക പതിനൊന്നര ലക്ഷത്തിനടത്ത്. ഉച്ചകോടി നടക്കുന്ന 16 മുതല്‍ 20വരെ തീയതില്‍ ഡല്‍ഹി നഗര മധ്യത്തിലെ ഏത് പഞ്ചനക്ഷത്ര ഹോട്ടലിലും മുറികിട്ടണമെങ്കിള്‍ ലക്ഷങ്ങള്‍ മുടക്കണം.
എ.ഐ ഉച്ചകോടിക്ക് മുന്‍പും ശേഷവുമുള്ള ദിവസങ്ങളില്‍ രണ്ട് ലക്ഷം രൂപയ്ക്ക് അത്യഡംബര മുറി ലഭിക്കും. ഉച്ചകോടിക്കെത്തുന്ന പ്രതിനിധികള്‍ക്ക് വിവിധ ഹോട്ടലുകളില്‍ നിശ്ചിത വാടക നിശ്ചയിച്ചിട്ടുണ്ട്. ഇതുവരെ 35,000ലേറെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തത്. ഫ്രാന്‍സ്, ബ്രസീല്‍ പ്രസിഡന്‍റുമാരടക്കം 20 രാഷ്ട്രതലവന്‍മാരും 50ലേറെ മന്ത്രിമാരുമെത്തുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓപ്പൺ എഐ സ്‌ഥാപകൻ സാം ആൾട്‌മാൻ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ തുടങ്ങി 40ൽ അധികം ആഗോള, ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളടക്കം AI രംഗത്തെ 500ല്‍പരം പ്രമുഖരും ഉച്ചകോടിയുടെ ഭാഗമാകും.