വിജയ്‍യുടെ സേലത്തെ പരിപാടിക്ക് എത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജ് ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ആണ് മരണം എന്നാണ് സൂചന. നേരത്തെ ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. 10 വർഷത്തിന് മുകളിലായി ഇദ്ദേഹം സേലത്ത് താമസിച്ച് വരികയാണ്.
യോഗസ്ഥലത്ത് കുഴഞ്ഞ് വീണ ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും അടുത്ത ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതിന് ശേഷം കടുത്ത നിയന്ത്രണത്തിൽ ആണ് വിജയുടെ യോഗങ്ങൾ നടക്കുന്നത്. 5000 പേർക്ക് മാത്രമാണ് ഇന്നത്തെ യോഗത്തിന് പാസ് നൽകിയിരുന്നത്.
Also read: 'ആരുടേയും അടിമയാകില്ല'; വിസിലടിച്ച് ബിഗിലിലെ മാസ് ഡയലോഗ് പറഞ്ഞ് വിജയ്
നേരത്തെ താരം നടത്തിയ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും തമിഴ്നാട്ടിലെ കരൂരിൽ 41 പേർ മരിച്ചത് വന്‍വിവാദമായിരുന്നു. ഇതില്‍ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാൻ യോഗം വൈകിപ്പിച്ച നടൻ, അനുമതിയില്ലാതെയാണു റോഡ് ഷോ നടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. വേദിയിൽ എത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിച്ചു.
25 പേർ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. 3 മിനിറ്റു വരെ ശ്വാസം കിട്ടാതായതോടെയാണു പലരും കുഴഞ്ഞുവീണത്. ചിലരുടെ വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞ് ആന്തരിക അവയവങ്ങളിൽ തുളച്ചു കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചെന്ന ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ടിവികെ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കരൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.