nagaland-governor-l-ganesan-dies

നാഗാലാൻഡ് ഗവർണർ എൽ. ഗണേശൻ (80) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചെന്നൈ ടി. നഗറിലെ വസതിയിൽ വീണതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തഞ്ചാവൂർ സ്വദേശിയാണ്.

രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ (ആർ.എസ്.എസ്.) പൊതുപ്രവർത്തനം ആരംഭിച്ച എൽ. ഗണേശൻ ബി.ജെ.പി.യുടെ മുതിർന്ന നേതാവായി വളർന്നു. 1945 ഫെബ്രുവരി 16-നാണ് അദ്ദേഹം ജനിച്ചത്. 1970-ൽ ആർ.എസ്.എസ്സിന്റെ മുഴുവൻ സമയ പ്രചാരകനായി മാറിയ അദ്ദേഹം 20 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു.

1991-ൽ ബി.ജെ.പി.യിൽ ചേർന്ന ഗണേശൻ, പാർട്ടി സംസ്ഥാന ഘടകത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. 10 വർഷത്തിന് ശേഷം ദേശീയ സെക്രട്ടറിയായി ഉയർത്തപ്പെട്ട അദ്ദേഹം, രണ്ട് വർഷം ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചു.

2006-നും 2009-നും ഇടയിൽ തമിഴ്‌നാട് ബി.ജെ.പി.യുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2016-ൽ മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ഓഗസ്റ്റ് 27-ന് മണിപ്പൂർ ഗവർണറായി നിയമിതനായി. 2022 ജൂലൈ മുതൽ നവംബർ വരെ പശ്ചിമ ബംഗാൾ ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2023 ഫെബ്രുവരി മുതൽ നാഗാലാൻഡിന്റെ 21-ാമത് ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, തമിഴ്‌നാട്ടിലെ ഡി.എം.കെ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളുമായി സൗഹൃദം നിലനിർത്തിയിരുന്നു. സാഹിത്യത്തോടുള്ള താല്പര്യം കാരണം മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.

ENGLISH SUMMARY:

L. Ganesan, the Governor of Nagaland, has passed away at the age of 80. He died in Chennai's Apollo Hospital following treatment for a head injury sustained after a fall.