യുദ്ധതന്ത്രത്തില്‍ ഏറ്റവും നീചമായ നീക്കമായാണ് സ്കൂളുകളും ആരാധനാലയങ്ങളും സാധാരണക്കാരെയും ലക്ഷ്യമാക്കിയും കവചമാക്കിയുമുള്ള നീക്കങ്ങളെ കണക്കാക്കുന്നത്. പാക്കിസ്ഥാന്‍ മനുഷ്യത്വരഹിതമായ നീക്കങ്ങളിലൂടെ തീര്‍ത്തും തുറന്ന യുദ്ധപ്രഖ്യാപനത്തിനാണ് മുതിരുന്നത്. കഴിഞ്ഞ ദിവസം സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കു നേരെയും പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. അതുപോലെ യാത്രാവിമാനങ്ങളെ കവചമാക്കിയാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രധാനമായും ഇന്ത്യക്കെതിരെ നീങ്ങിയത്. എന്നാല്‍ ആ കുതന്ത്രം ഇന്ത്യ വിദഗ്ധമായി തള്ളിമാറ്റി.
ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തിരഞ്ഞെടുത്തത് അസിസ്ഗാര്‍ഡ് സന്‍ഗര്‍ ഡ്രോണുകള്‍ ആയിരുന്നു. തുര്‍ക്കി കമ്പനിയായ അസിസ്ഗാര്‍ഡ് നിര്‍മിച്ച ആളില്ലാ വിമാനമാണിത്. രാത്രിയും പകലും ഉപയോഗിക്കാവുന്ന ഈ ജിപിഎസ് നിയന്ത്രിത ഡ്രോണ്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചും ഓട്ടോ പൈലറ്റ് സംവിധാനം ഉപയോഗിച്ചും പറക്കാന്‍ കഴിവുള്ളതാണ്.
പാക്കിസ്ഥാന്റെ വ്യോമമേഖലയിലേക്ക് ആഭ്യന്തര രാജ്യാന്തര യാത്രാവിമാനങ്ങള്‍ പറക്കുന്ന സമയത്തായിരുന്നു ഈ ഡ്രോണുകള്‍ ആകാശത്തേക്ക് വിട്ടത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയാല്‍ ഈ യാത്രാവിമാനങ്ങള്‍ക്ക് നാശം സംഭവിക്കുമെന്നും വന്‍ ആളപായം സംഭവിക്കുമെന്നും പാക്കിസ്ഥാനറിയാം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കെതിരെ ലോകരാജ്യങ്ങള്‍ നിലപാട് സ്വീകരിക്കും. ആ കണക്കുകൂട്ടലാണ് ഇന്ത്യ ചുരുട്ടിമടക്കി പാക്കിസ്ഥാന്റെ കയ്യില്‍ കൊടുത്തത്.
ഈ കെണി മനസിലാക്കിയ ഇന്ത്യന്‍ സൈന്യം യാത്രാവിമാനങ്ങളെ ഒഴിവാക്കി ഡ്രോണുകളെ മാത്രമായി തുരത്തിയാണ് ഈ വെല്ലുവിളി അതിജീവിച്ചത്. പാക്കിസ്ഥാന്റെ വ്യോമാക്രമണ ശ്രമങ്ങളെയെല്ലാം വിഫലമാക്കിയത് ഇന്ത്യയുടെ റഷ്യന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനമായ എസ് 400 സുദര്‍ശന്‍ ചക്രയാണ്. പാക്കിസ്ഥാനില്‍ നിന്നും ഡ്രോണുകള്‍ പറന്നുയര്‍ന്നപ്പോള്‍ തന്നെ അവയെ നിരീക്ഷിച്ച് പ്രത്യാക്രമണം നടത്തി.