26 സ്ഥലങ്ങളില്‍ പാക്ക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമാണ് പാക്ക് സൈന്യത്തിന്‍റെ ഡ്രോണ്‍ ആക്രമണനീക്കമുണ്ടായത്. പഞ്ചാബ് ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ചു. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുജറാത്ത് അതിര്‍ത്തിയില്‍ 10 ഡ്രോണുകള്‍ തകര്‍ത്തു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ വെടിവച്ചിട്ടു. രാജസ്ഥാനിലെ പൊഖ്‌റാനിലും പഞ്ചാബിലെ ഗുരുദാസ്പുരിലും ബാരാമുള്ളയിലും സൈന്യം ഡ്രോണ്‍ തകര്‍ത്തു.
ഇന്ത്യ– പാക്ക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാന്‍–സൗദി വിദേശകാര്യമന്ത്രിയുമാരുമായി ചര്‍ച്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തില്‍ നിന്നും പിന്മാറണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി അമേരിക്ക. ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ നടക്കുകയാണ്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പ്രധാനമന്ത്രിയെ കണ്ടു.
നിയന്ത്രണരേഖയില്‍ പലയിടത്തും രൂക്ഷമായ പാക്ക് ഷെല്ലിങ് നടക്കുന്നുണ്ട്. കുപ്‌വാര, പൂഞ്ച്, ഉറി, ആര്‍എസ് പോറ, അര്‍ണിയ എന്നിവിടങ്ങളിലാണ് ഷെല്ലാക്രമണമുണ്ട്. കുപ്‌വാരയിലെ കര്‍ണ സെക്ടര്‍, പൂഞ്ചിലെ ദിഗ്വാര്‍, കര്‍മദ മേഖലകളിലാണ് ആക്രമണം. പൂഞ്ചില്‍ സൈറൺ മുഴങ്ങി. രജൗരിയില്‍ മുന്‍കരുതലിന്‍റെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് പുറത്തുള്ള വെളിച്ചം അണച്ചു. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മുന്‍കരുതലുകളുടെ ഭാഗമായി ലൈറ്റുകള്‍ അണച്ചു. കാര്‍ഗിലില്‍ നാളെ രാവിലെ 5.30 വരെ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാത്രിയിലെ പാക്ക് ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയം. പാക്കിസ്ഥാന്‍റെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ ആക്രമണം. അതേസമയം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടരുകയാണ്.
അതിനിടെ പ്രധാനമന്ത്രിയുടെ വീട്ടില്‍ നിര്‍ണായക യോഗം ചേര്‍ന്നു. സായുധസേന മേധാവിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിരമിച്ച സായുധസേന മേധാവിമാരും പ്രധാനമന്ത്രിയെ കണ്ടു.
ഇന്നലെ രാത്രി കനത്ത ആക്രമണമാണ് പാക്കിസ്ഥാന്‍ നടത്തിയത്. നാനൂറോളം ഡ്രോണുകള്‍ ഉപയോഗിച്ച് 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണനീക്കം തകര്‍ത്തു. വ്യോമപ്രതിരോധ സംവിധാനത്തിന്റെ ക്ഷമത പരീക്ഷിക്കാനായിരുന്നു ശ്രമമെന്ന് കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമികസിങ്ങും പറഞ്ഞു.