കോമ്മഡോർ ആർ. രഘു നായർ, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമികാ സിംഗ് എന്നിവർ 2025 മെയ് 10-ന് ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ പത്രസമ്മേളനം നടത്താൻ എത്തുന്നു. (റോയിറ്റേഴ്സ്/അനുശ്രീ ഫഡ്നാവിസ്)

കോമ്മഡോർ ആർ. രഘു നായർ, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമികാ സിംഗ് എന്നിവർ 2025 മെയ് 10-ന് ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ പത്രസമ്മേളനം നടത്താൻ എത്തുന്നു. (റോയിറ്റേഴ്സ്/അനുശ്രീ ഫഡ്നാവിസ്)

ഇന്ത്യാ-പാക് വെടിനിർത്തൽ ഇന്ത്യയുടെ നിബന്ധനകൾക്ക് വിധേയമാണെന്ന് കേന്ദ്ര സർക്കാർ. എന്നാൽ, എന്തെങ്കിലും പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തിലല്ല വെടിനിർത്തലെന്നും, ഇത് ഉഭയകക്ഷി ചർച്ചയുടെ ഫലമാണെന്നും കേന്ദ്രം അറിയിച്ചു. വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ വീസ നിയന്ത്രണങ്ങൾ പിൻവലിക്കില്ല. സിന്ധുനദീജല കരാർ റദ്ദാക്കിയ തീരുമാനം തുടരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടാതെ, ഈ വെടിനിർത്തലിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയോ ഇടപെടലോ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.

വെടിനിർത്തൽ പ്രഖ്യാപനത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സ്വാഗതം ചെയ്തു. "രണ്ടോ മൂന്നോ ദിവസം മുൻപായിരുന്നെങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാമായിരുന്നു" എന്ന് ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ചു. ശശി തരൂർ എം.പി., സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി എന്നിവരും വെടിനിർത്തലിൽ സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, പഞ്ചാബ് സജ്ജമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പ്രതികരിച്ചു.

ഇതിനിടെ, ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നാശനഷ്ടങ്ങളുണ്ടായതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക്കിസ്ഥാന്‍ ഇനിയും സാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടി ഉറപ്പാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യൻ വ്യോമതാവളങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ വാദം സൈന്യം നിഷേധിച്ചു.

ഇന്ന് വൈകുന്നേരം അഞ്ചു മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിജിഎംഒ തലത്തിലുള്ള തുടർച്ചയായ ചർച്ചകൾ തിങ്കളാഴ്ച നടക്കും. വെടിനിർത്തലിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവച്ചിട്ടുണ്ട്.

വെടിനിർത്തലുമായി ബന്ധപ്പെട്ട് യു.എസ് നടത്തിയ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പരാമർശിച്ചിട്ടില്ല. വെടിനിർത്തലിനായി ആദ്യമായി അഭ്യർത്ഥനയുമായി സമീപിച്ചത് പാക്കിസ്ഥാനാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി.

ENGLISH SUMMARY:

The Indian government clarified that the recent ceasefire with Pakistan was based on India’s conditions, though described as a mutual decision. It asserted there will be no withdrawal of visa restrictions and the cancellation of the Indus Water Treaty will continue. The Centre reiterated that there was no third-party mediation involved. Political leaders welcomed the ceasefire, though some expressed that it came too late.