വ്യാഴാഴ്ച രാത്രി ഇന്ത്യയ്ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ പാക്കിസ്ഥാന്‍ യാത്രാവിമാനങ്ങളെ കവചമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ആക്രമണത്തിനിടെ ദമാമിൽ നിന്നുള്ള വിമാനം ലഹോറിൽ ലാൻഡ് ചെയ്തു. ഇന്ത്യന്‍ വ്യോമസേന യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. കറാച്ചി, ലഹോർ എന്നിവിടങ്ങളിൽ നിന്നും പാക്കിസ്ഥാൻ രാജ്യന്തര വിമാന സർവീസുകൾ തുടരുന്നുണ്ടെന്നും വിക്രം മിശ്രി സൂചിപ്പിച്ചു.
നാനൂറോളം ഡ്രോണുകള്‍ ഉപയോഗിച്ച് 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണനീക്കം തകര്‍ത്തു. വ്യോമപ്രതിരോധ സംവിധാനത്തിന്റെ ക്ഷമത പരീക്ഷിക്കാനായിരുന്നു ശ്രമമെന്ന് കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമികസിങ്ങും പറഞ്ഞു
നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍റെ ആക്രണമുണ്ടായി. ഭട്ടിന്‍ഡയിലെ സൈനിക കേന്ദ്രം പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടു. ആയുധമുള്ള ആളില്ലാ വിമാനമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. തിരിച്ചടിയില്‍ പാക്കിസ്ഥാന്‍റെ റഡാര്‍ സംവിധാനം തകര്‍ത്തുവെന്നും പാക്കിസ്ഥാന്‍ സൈന്യത്തിനും കനത്തനാശം ഉണ്ടായെന്നും സൈന്യം വ്യക്തമാക്കി.
ആരാധനാലയങ്ങള്‍ ആക്രമിച്ചില്ലെന്ന് പാക്ക് വാദം കള്ളമെന്ന് വിദേശകാര്യസെക്രട്ടറി പറഞ്ഞു. ഗുരുദ്വാരയില്‍ ആക്രമണം നടത്തി, ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യ ഗുരുദ്വാര ആക്രമിച്ചെന്ന് പാക്കിസ്ഥാന്‍ തെറ്റായ വിവരം പ്രചരിപ്പിക്കുന്നു. ഇന്ത്യ സ്വന്തം നഗരത്തെ ആക്രമിച്ചെന്ന വ്യാജ പ്രചാരണം നടത്താന്‍ പാക്കിസ്ഥാന് മാത്രമെ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.