പാക്– ഇന്ത്യ സംഘര്‍ഷം രൂക്ഷമായതോടെ ധരംശാലയിലെ ഐപിഎല്‍ മല്‍സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെ മല്‍സരത്തിലെ ഒരു ചിയര്‍ ലീഡര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട വിഡിയോയാണ് വൈറലാകുന്നത്. വളരെ ഭയാനകമായ അന്തരീക്ഷമാണെന്നും ബോബുകള്‍ വരുന്നുണ്ടെന്നും യുവതി പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.
വ്യാഴാഴ്ച രാത്രി നടന്നുകൊണ്ടിരുന്ന പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മല്‍സരമാണ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പാതിവഴിയിൽ ഉപേക്ഷിച്ചത്. മഴ കാരണം മല്‍സരം വൈകിയാണ് തുടങ്ങിയത്. ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തുടരുന്നതിനിടെയാണ് സ്റ്റേഡിയത്തിലടക്കം ബ്ലാക്ക് ഔട്ട് ഉണ്ടായത്. ഈ സമയം പഞ്ചാബ് 10.1 ഓവറിൽ ഒരു വിക്കറ്റിന് 122 റൺസ് എന്ന നിലയിൽ മുന്നേറുകയായിരുന്നു.
മല്‍സരത്തിനിടെ പെട്ടെന്നുണ്ടായ വൈദ്യുതി തടസത്തെ തുടര്‍ന്ന് മത്സരം പെട്ടെന്ന് നിർത്തിവച്ചു. ആദ്യം ഫ്ലഡ്‌ലൈറ്റുകളില്‍ ഒന്നാണ് ഓഫായത്. സാങ്കേതിക തകരാര്‍ മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ രണ്ടാമത്തെ ഫ്ലഡ്‌ലൈറ്റും ഓഫാകുകയും മുഴുവൻ കുന്നിൻ പ്രദേശവും ഇരുട്ടിൽ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇരു ടീമുകളെയും കാണികളെയും സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. കളിക്കാരെയും സപ്പോർട്ട് സ്റ്റാഫുകളെയും ബ്രോഡ്കാസ്റ്റ് ക്രൂവിനെയും സുരക്ഷിത മേഖലയിലേക്ക് എത്തിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രത്യേക ട്രെയിൻ സജ്ജീകരിച്ചു.
അതേസമയം, പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന്‍ നേരിടുന്നത്. പാക്കിസ്ഥാനിലെ 12 ഇടങ്ങളില്‍ ഇന്ത്യ ശക്തമായ ആക്രമണം നടത്തി. ഇതിനിടെ ജമ്മുവില്‍ വീണ്ടും അപായ സൈറണ്‍ മുഴങ്ങുകയും സമ്പൂര്‍ണ ബ്ലാക് ഔട്ടിലേക്ക് നീങ്ങുകയും ചെയ്തു. സ്ഫോടനശബ്ദവും കേട്ടു. പഞ്ചാബിലെ പത്താന്‍കോട്ട് സെക്ടറില്‍ ഒരു പാക് യുദ്ധവിമാനം സൈന്യം വെടിവച്ചിട്ടതായി സ്ഥിരീകരിച്ചു. അഞ്ച് യുദ്ധവിമാനങ്ങള്‍ കൂടി തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് പാക് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.