പഹല്‍ഗാമിന് പിന്നാലെ കശ്മീരിലടക്കം ഭീകരര്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന് വിവരം. മുന്നറിയിപ്പിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‍വര അതീവജാഗ്രതയിലാണ്. 48 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. ലഘു ആയുധങ്ങളുമായി എത്തിയവര്‍ പൊലീസിനെയും റയില്‍വേ ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നുവെന്നാണ് വിവരം. താഴ്‍വരയില്‍ വ്യാപകമായി സുരക്ഷാ പരിശോധന നടക്കുന്നുണ്ട്. പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പാക് ഭീകരന്‍ ഹാഷിം മുസ കഴിഞ്ഞവർഷം സോൻമാർഗില്‍ നടന്ന സെഡ് മോർ ടണൽ ആക്രമണത്തിലും ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.
അതിനിടെ, പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റിലായി. ബിഹാറുകാരനായ സുനില്‍ യാദവിനെ മിലിറ്ററി ഇന്റലിജന്‍സാണ് പിടികൂടിയത്. ഇയാളും പാക് വനിതയുമായുള്ള വാട്സാപ് ചാറ്റുകള്‍ ഇന്‍റലിജന്‍സ് കണ്ടെത്തി. സൈനികകേന്ദ്രത്തെക്കുറിച്ച് വിവരം നല്‍കിയതിന് പണം ലഭിച്ചതായും വിവരമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ലക്ഷ്യം വലുതെന്നും സമയം കുറവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ആക്രമണത്തിന് മുന്‍പ് പഹല്‍ഗാമില്‍ മലയാളി വിനോദസഞ്ചാരി പകര്‍ത്തിയ, ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്‍.ഐ.എ ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ആക്രമണത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് ഭീകരര്‍ പഹല്‍ഗാമില്‍ എത്തിയിരുന്നുവെന്ന സംശയം ഇതോടെ ബലപ്പെട്ടു. പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള രണ്ടുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൂനെയില്‍ താമസിക്കുന്ന മലയാളി ശ്രീജിത്ത് രമേശനാണ് പകര്‍ത്തിയത്. ഈ മാസം 18 നാണ് ശ്രീജിത്ത് കശ്മീരിലെത്തിയത്.
ഭീകരാക്രമണത്തില്‍ ബൈസരണ്‍ വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്ററുടെ പങ്കിനെക്കുറിച്ചും സംശയം ബലപ്പെട്ടു. ദൃക്സാക്ഷിയായ ഗുജറാത്തുകാരന്‍ ഋഷി ഭട്ടിന്റേതാണ് നിര്‍ണായക വെളിപ്പെടുത്തല്‍. താന്‍ സിപ് ലൈനില്‍ കയറിയതിന് പിന്നാലെ ഓപ്പറേറ്റര്‍ മൂന്നുതവണ ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചു. പിന്നാലെ വെടിവയ്പ്പുണ്ടായെന്നും ഋഷി പറഞ്ഞു. മറ്റുള്ളവര്‍ കയറിയപ്പോള്‍ ഓപ്പറേറ്റര്‍ ഈ രീതിയില്‍ പ്രാര്‍ഥിച്ചില്ലെന്നും റിഷി ഭട്ട് പറയുന്നു.
അതേസമയം, ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ടി സൈന്യവും മറ്റ് ഏജന്‍സികളും തിരച്ചില്‍ തുടരുകയാണ്. ഋഷി ഭട്ടിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ബൈസരണ്‍ വാലിയിലെ സിപ്‌ലൈന്‍ ഓപ്പറേറ്റര്‍മാരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.