പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം ചേരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കേന്ദ്രസേനകളിലെ തലവന്മാര്‍ പങ്കെടുക്കുന്നു. സുരക്ഷാ സാഹചര്യങ്ങളും തയ്യാറെടുപ്പുകളും ചര്‍ച്ച ചെയ്യുന്നു. അതേസമയം ഇന്ത്യന്‍ സൈനിക സ്കൂളുകളുടെ വെബ്സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു. കശ്മീര്‍ പാക്കിസ്ഥാന്റേതാക്കുമെന്ന് ഹാക്കര്‍മാര്‍. പാക് പതാകയും സൈനിക സ്കൂളുകളുടെ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ബൈസരണ്‍വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്റര്‍ക്കും പങ്കുണ്ടെന്നു വ്യക്തമാക്കുന്ന സൂചനകള്‍ പുറത്തുവന്നു. ദൃക്സാക്ഷിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. മലയാളി വിനോദസഞ്ചാരി പകര്‍ത്തിയ ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ എന്‍.ഐ.എ പരിശോധിച്ച് വരുന്നു. കൂടുതല്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായും ഇന്‍റലിജന്‍സ് വ്യക്തമാക്കുന്നു.
ദൃശ്യങ്ങളില്‍ കാണുന്ന സഞ്ചാരിയുടെ മൊഴിയാണ് സിപ് ലൈന്‍ ഓപ്പറേറ്ററിലേക്ക് സംശയം നീളാന്‍ കാരണം. തന്നെ കയറ്റിയതിന് പിന്നാലെ മൂന്നുതവണ ഓപ്പറേറ്റര്‍ ദൈവത്തെ സ്തുതിച്ചെന്നും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെടിയൊച്ച കേട്ടെന്നുമാണ് ഗുജറാത്തില്‍നിന്നുള്ള സഞ്ചാരിയായ റിഷി ബട്ട് പറയുന്നത്. ദൃശ്യങ്ങളിലും അത് വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ബൈസരണ്‍ വാലിയിലെ സിപ്‌ലൈന്‍ ഓപ്പറേറ്റര്‍മാരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാന്‍ തുടങ്ങി. ആക്രമണത്തിന് ദിവസങ്ങള്‍ക്കു മുന്‍പെ ഭീകരര്‍ പഹല്‍ഗാമില്‍ എത്തിയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള രണ്ടുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൂനെ മലയാളി ശ്രീജിത്ത് രമേശനാണ് പകര്‍ത്തിയത്. ഈ മാസം 18 നാണ് ശ്രീജിത്ത് കശ്മീരിലെത്തിയത്. ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് കൈമാറി.
കൂടുതല്‍ ആക്രമണത്തിന് ഭീകരര്‍ ഒരുങ്ങുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വര അതീവ ജാഗ്രതയിലാണ്. ചെറു ആയുധങ്ങളുമായി എത്തിയവര്‍ പൊലീസിനെയും റെയില്‍വെ ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം. 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. താഴ്‌വരയില്‍ വ്യാപക പരിശോധന തുടരുകയാണ്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഹാഷിം മുസ കഴിഞ്ഞവർഷം സോൻമാർഗില്‍ നടന്ന സെഡ് മോർ ടണൽ ആക്രമണത്തിലും പങ്കെടുത്തെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നിയന്ത്രണ രേഖയിൽ അഞ്ചാം ദിനവും പാക് പ്രകോപനം തുടർന്നു. കുപ്വാര, ബാരമുള്ള, അഖ്നൂർ സെക്റ്ററുകളിൽ വെടിവയ്പ്പുണ്ടായി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.