Image Credit: Twitter
റിലീസിനൊരുങ്ങുന്ന ‘ഫാമിലി മാന്‍ 3’ വെബ് സീരീസിലെ നടന്‍ രോഹിത് ബോസ്ഫോറിനെ മരിച്ചനിലയില്‍ കണ്ടെത്തി. ആസാമിലെ ഗർഭംഗ വെള്ളച്ചാട്ടത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. രോഹിത്തിന്‍റെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം യാത്രപോയ രോഹിത്തിനെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രോഹിത്തിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തുവന്നു.
ഒന്‍പത് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് രോഹിത് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പീന്നീട് രോഹിത്തിന്‍റെ സുഹൃത്തുക്കളിലൊരാള്‍ വിളിച്ച്, രോഹിത് അബദ്ധത്തില്‍ വെളളച്ചാട്ടത്തില്‍ വീണു എന്നുപറഞ്ഞു. ഉടന്‍ ഇക്കാര്യം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി. വൈകിട്ട് ആറരയോടെ എസ്.ഡി.ആര്‍.എഫ് സംഘം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിനുപിന്നാലെ രോഹിത്തിന്‍റെ നാല് സുഹൃത്തുക്കളെ കാണാതായി.
ഈ നാലുപേരാണ് രോഹിത്തിനെ വകവരുത്തിയതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. പാര്‍ക്കിങ്ങിനെച്ചൊല്ലി ഇവരുമായി രോഹിത്തിന് പ്രശ്നങ്ങളുണ്ടായിരുന്നെന്നും വധഭീഷണി നേരിട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഇവരെക്കൂടാതെ ഒരു ജിം ഉടമയ്ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു. രോഹിത്തിന്‍റേത് അബദ്ധത്തില്‍ വീണുളള മരണമല്ലെന്നും ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
രോഹിത്തിന്‍റെ മുഖത്തും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും ആഴത്തിലുളള മുറിവുകളുണ്ട്. വീഴ്ച്ചയില്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ നിഗമനങ്ങളില്‍ എത്താന്‍ കഴിയൂ എന്നാണ് പൊലീസ് നിലപാട്. കാണാതായ 4 പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.