sindhu-pak

ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ്. സിന്ധു നദീജലം പാക്കിസ്ഥാന്‍റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം. 

ഇന്ത്യ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ  പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണിയുമായി എത്തിയിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിലുള്ള അങ്കലാപ്പാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിന്‍റെ നിലനില്‍പിന് സിന്ധുനദീജലം അനിവാര്യമാണ്. അത് തടഞ്ഞാല്‍ സൈനികമായി നേരിടാന്‍ മടിക്കില്ല എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. 

അതേസമയം, നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. പലയിടത്തും ഇന്നും വെടിവയ്പ്പുണ്ടായി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുല്‍ഗാം, ഷോപ്പിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലായി അഞ്ച് ഭീകരരുടെ വീടുകള്‍ ഭരണകൂടവും സേനയും ചേര്‍ന്ന് തകര്‍ത്തു.

ജമ്മു കശ്മീരില്‍ വ്യാപകമായി വീടുകള്‍ കയറിയിറങ്ങിയുള്ള തിരച്ചിലും തുടരുകയാണ്. കുല്‍ഗാമില്‍നിന്ന് ഭീകരബന്ധമുള്ള രണ്ട് യുവാക്കളെ ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു. രാഷ്ട്രത്തെ രക്ഷിക്കാന്‍ എപ്പോഴും സജ്ജമാണെന്ന് പരിശീലന വീഡിയോ പോസ്റ്റ് ചെയ്ത് കരസേന പറഞ്ഞു. 

കറാച്ചി തീരത്തോട് ചേര്‍ന്ന് പരിശീലനം നടത്താന്‍ നാവികസേനയും തീരുമാനിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മഞ്ഞുരുക്കത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ഇറാനും പ്രതികരിച്ചു. സൗദി വിദേശകാര്യ മന്ത്രി ഇന്ത്യ, പാക് വിദേശകാര്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു

ENGLISH SUMMARY:

Following India's retaliation, Pakistan Prime Minister issues a threat. Shehbaz Sharif warns of a military response if the flow of Indus river water is blocked. He stated that Indus river water is essential for Pakistan’s survival.