പഹൽഗാമിൽ സുരക്ഷവീഴ്ച സമ്മതിച്ച് കേന്ദ്രസർക്കാർ. ഇത്തവണ ബൈസരൺ കുന്നുകൾ തുറന്നത് സുരക്ഷ ഏജൻസികൾ അറിഞ്ഞില്ലെന്ന് ഐബി ഡയറക്ടർ സർവകക്ഷി യോഗത്തിൽ പറഞ്ഞു. എങ്ങനെ ഈ വീഴ്ച ഉണ്ടായി എന്ന രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ചോദ്യത്തിന് സർക്കാരിന് മറുപടി നൽകാനായില്ല. ഭീകരതയ്ക്കെതിരായ സർക്കാരിൻറെ നീക്കങ്ങൾക്ക് യോഗം പൂർണപിന്തുണ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതിപക്ഷമുയർത്തിയ പ്രധാന ആരോപണമായ സുരക്ഷാ വീഴ്ച സർവകക്ഷി യോഗത്തിൽ സർക്കാർ ശരിവെക്കുകയായിരുന്നു. ബൈസരൺ കുന്നുകളിൽ എന്തുകൊണ്ട് സേനാംഗങ്ങൾ ഇല്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയാണ് ഐബി ഡയറക്ടർ നൽകിയത്.
അമർനാഥ് തീർത്ഥാടകർക്കും സഞ്ചാരികൾക്കുമായി ജൂണിൽ തുറക്കാറുള്ള ബൈസരൻ കുന്നുകൾ ഇത്തവണ ഏപ്രിലിൽ 20 തുറന്നു എന്നും അത് സുരക്ഷാ ഏജൻസികൾ അറിഞ്ഞില്ലെന്നുമായിരുന്നു മറുപടി. ഈ വീഴ്ച എങ്ങനെ ഉണ്ടായി എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും ആവർത്തിച്ചു ചോദിച്ചെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവർ മൗനംപാലിച്ചു.
പാക് കമാൻ്റോകളുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച ഇൻറലിജൻസ് വിവരത്തിലും ആഭ്യന്തരമന്ത്രി ആഴ്ചകൾക്ക് മുൻപ് ജമ്മുകശ്മീരിൽ ചേർന്ന അവലോകനയോഗത്തിലും ഉയർന്ന ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടി ഉണ്ടായില്ല. ഭീകരതക്കെതിരായ സർക്കാറിന്റെ നടപടികൾക്ക് പൂർണ്ണ പിന്തുണ യോഗത്തിൽ പ്രതിപക്ഷം അറിയിച്ചു.
രാജ്യം ഗൗരവകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ വിളിച്ച സർവ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിന് പ്രതിപക്ഷം വിമർശിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള മതസ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടു.