പഹൽഗാം ഭീകരാക്രമണത്തിന്‍റെ നടുങ്ങലില്‍ നിന്നും വേദനയില്‍ നിന്നും രാജ്യം ഇതുവരെയും മുക്തരായിട്ടില്ല. 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ദുരന്തത്തില്‍ രക്ഷക്കെത്തിയ സേനയോളം തന്നെ പ്രയത്നിച്ചവരാണ് കശ്മീരികള്‍. സൈന്യം ഇല്ലാതിരുന്ന ബൈസരനില്‍ നിന്ന് ബാക്കി വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് ആ നാട്ടിലെ കുതിരസവാരിക്കാരും കച്ചവടക്കാരുമൊക്കെയായിരുന്നു. തീവ്രവാദത്തിനെതിരെ ശബ്ദിച്ചതും ഇതേ ജനതയാണ്.
അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഛത്തീസ്ഗഢിലെ ബിജെപി യുവമോർച്ച നേതാവും ചിർമിരി സ്വദേശിയുമായ അരവിന്ദ് എസ് അഗര്‍വാള്‍. നിങ്ങളുടെ ജീവന്‍ പണയപ്പെടുത്തി നിങ്ങള്‍ ഞങ്ങളുടെ ജീവന്‍ സംരക്ഷിച്ചു. നിങ്ങള്‍ ചെയ്ത സഹായത്തിന് ഒന്നും പകരമായി നല്‍കാന്‍ കഴിയില്ല നസാകത്ത് ഭായി. എന്നാണ് ഇയാളൊടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അരവിന്ദ് കുറിച്ചത്. ടൂറിസ്റ്റ് ഗൈഡും ഷാൾ കച്ചവടക്കാരനുമായ നസാകത്താണ് അരവിന്ദിനെയും കുടുംബത്തെയും രക്ഷിച്ചത്.
ഇന്ത്യയുടെ ഹൃദയഭൂമിയായ കശ്മീരിലെ ജനതക്കെതിരെ ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നതിനിടെയാണ് ഈ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ഭീകരാക്രമണശേഷം കശ്മീരി ഡ്രൈവര്‍മാര്‍ നല്‍കിയ സഹായം ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ മകള്‍ ആരതി ഉള്‍പ്പടെയുള്ള ദൃക്സാക്ഷികള്‍ തുറന്നുപറഞ്ഞിരുന്നു.