28 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണം ലഷ്കര്‍ ഇ തയിബ നടപ്പാക്കിയത് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയെന്ന് റിപ്പോര്‍ട്ട്. ഭീകരരില്‍ ഒരാളായ ആസിഫ് ഫൗജി മുന്‍ പാക് സൈനികനാണ്. ഇയാള്‍ പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹം ആക്രമിച്ച കേസില്‍ പ്രതിയാണെന്നും സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ പങ്കെടുത്ത നാലു ഭീകരരില്‍ ഒരാള്‍ പ്രദേശവാസിയാണെന്നും സ്ഥിരീകരിച്ചു.
ഭീകരരായ ആസിഫ് ഫൗജി(മൂസ),സുലൈമാന്‍ ഷാ(യൂനുസ്),അബു തല്‍ഹ(ആസിഫ്) എന്നിവരുടെ രേഖാചിത്രവും എന്‍ഐഎ പുറത്തുവിട്ടു. ആക്രമണദൃശ്യങ്ങള്‍ ഭീകരര്‍ പകര്‍ത്തിയതായും സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സംസാരിക്കുന്ന പഷ്തോ ഭാഷയാണ് ഭീകരര്‍ സംസാരിച്ചിരുന്നത്. യുഎസ് നിര്‍മിത എം 4 കാർബൈൻ റൈഫിളുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നും സൈന്യം കണ്ടെത്തി. യുഎസ് സൈന്യം അഫ്ഗാന്‍ വിട്ടപ്പോള്‍ ഐഎസ്ഐ വഴി ഭീകരരിലേക്ക് ഈ അസോള്‍ട് റൈഫിളുകള്‍ എത്തിച്ചേര്‍ന്നതായി നേരത്തെ കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജമ്മുവില്‍ സമീപകാലത്തുണ്ടായ പല ആക്രമണങ്ങളിലും എം 4 റൈഫിളുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
വിനോദ സഞ്ചാരികളെയല്ല, സൈനിക ഉദ്യോഗസ്ഥരെയാണ് വകവരുത്തിയതെന്ന അവകാശവാദവുമായി ദ് റെസിസ്റ്റന്‍റ് ഫ്രണ്ട് വീണ്ടും പ്രകോപനപരമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പാഠിക്കണമെന്ന താക്കീതും കുറിപ്പിലുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇന്നെല തന്നെ ലഷ്കര്‍ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു നാവികസേന ഉദ്യോഗസ്ഥനും ഒരു ഐബി ഉദ്യോഗസ്ഥനും കൊലപ്പെട്ടിരുന്നു.
ഭീകരരുടെ ന്യായീകരണം തള്ളിയ സൈന്യം ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് പഹല്‍ഗാമിലെ കാടുകളില്‍ തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ക്കുമുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നും ഭീകരാക്രമണത്തിന് പിന്നില്‍പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് രാജ്യം അന്ത്യാഞ്ജലി അര്‍പ്പിച്ചു. 28പേരില്‍ 26 പേരുടെയും മൃതദേഹം വൈകുന്നേരത്തോടെ സ്വദേശങ്ങളിലെത്തിക്കും.
സൗദി സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തന്നെ ഡല്‍ഹിയില്‍ മടങ്ങിയെത്തി ഉന്നതതല യോഗം വിളിച്ചിരുന്നു. സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള കാബിനറ്റ് സമിതി യോഗം വൈകിട്ട് ആറുമണിക്ക് ചേരും. ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദം മാനവികതയ്ക്ക് മേലുള്ള വലിയ ഭീഷണിയാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ന്യായീകരിക്കാനാവില്ലെന്നും ഇന്ത്യ– സൗദി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.