പോരാട്ടത്തിന് തയ്യാറായിരിക്കാന്‍ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കണമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. രാജ്നാഥ്സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നയതന്ത്ര കാര്യാലയം അടച്ചുപൂട്ടിയേക്കും.
ഭീകരര്‍ക്കുമുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരാക്രമണത്തിന് പിന്നില്‍പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ–സൗദി സംയുക്ത പ്രസ്താവനയിറക്കി. ഭീകരര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്നും പ്രസ്താവനയില്‍ പറയുന്നു. സുരക്ഷ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് ഉന്നതതലയോഗം ചേരും.
ബൈസരണ്‍വാലിയില്‍ നിരപരാധികളായ വിനോദസഞ്ചാരികളെ ആക്രമിച്ച ആസിഫ് ഫൗജി,സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരുടെ രേഖാചിത്രം എന്‍.ഐ.എ പുറത്തുവിട്ടു; ആസിഫ് ഫൗജി മുന്‍ പാക് സൈനികനാണ്. ഭീകരര്‍ സഞ്ചരിച്ച ബൈക്കുകളില്‍ ഒന്ന് കണ്ടെത്തി. ഹെല്‍മറ്റുകളില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ആക്രമണദൃശ്യങ്ങള്‍ ഭീകരര്‍ പകര്‍ത്തിയതായും സൂചനയുണ്ട്.
ഭീകരര്‍ സംസാരിച്ചത് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സംസാരിക്കുന്ന പഷ്തോ ഭാഷ.
ഉപയോഗിച്ചത് യു.എസ് നിര്‍മിത എം 4 കാർബൈൻ റൈഫിളുകൾ. യു.എസ്.സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടപ്പോള്‍ ഐ.എസ്.ഐ വഴി ഭീകരരുടെ കൈകകളില്‍ ഈ അസോള്‍ട് റൈഫിളുകള്‍ എത്തിയെന്ന് നേരത്തെതന്നെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ പല ആക്രമണങ്ങളിലും എം.4 റൈഫിളുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലഷ്കറെ സംഘടനയായ ദ് റെസിസ്റ്റന്‍റ് ഫ്രണ്ട് വീണ്ടും പ്രകോപനപരമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കേവലം വിനോദസഞ്ചാരികളെയല്ല സൈനിക ഉദ്യോഗസ്ഥരെയാണ് കൊന്നതെന്ന് ഭീകരസംഘടന അവകാശവാദമുന്നയിക്കുന്നു. ഇന്ത്യ ആക്രമണത്തില്‍നിന്ന് പാഠം പഠിക്കണമെന്ന താക്കീതും. ആക്രമണത്തില്‍ ഒരു ഐബി ഉദ്യോഗസ്ഥനും നാവികസേന ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ ന്യായീകരണം സേനാ കേന്ദ്രങ്ങള്‍ തള്ളി. ഡ്രോണുകളും ഹെലികോപ്ടുകളും ഉപയോഗിച്ച പഹല്‍ഗാം കാടുകളില്‍ സൈന്യം തിരച്ചിൽ തുടരുകയാണ്.