Photo: AP/Dar Yasin
ജമ്മു പഹൽഗാം ഭീകരാക്രമണത്തിൽ മലയാളിയടക്കം 27 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. പലരുടെയും നില ഗുരുതരമാണ്. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. ഭീകരാക്രമണത്തിന് പിന്നാലെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഏഴ് മണിയോടെ പ്രധാനമന്ത്രി ഡല്‍ഹിയിലെത്തും. ഇന്നലെ വൈകിട്ട് ശ്രീനഗറിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം 'ദ് റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണം നടന്ന പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചു. ഭീകരാക്രമണത്തെ അപലപിച്ച ട്രംപ്, ഭീകരാക്രമണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണയറിയിച്ചു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ പ്രസ്താവനയില്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഇസ്രയേല്‍, ഇറ്റലി, യുഎഇ, ജപ്പാന്‍, ഇറാന്‍, ഫ്രാന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.