ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 12 പേർക്ക് പരുക്കേറ്റു. ലഷ്കറെ തയിബ ബന്ധമുള്ള സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രധാമന്ത്രിയുടെ നിര്‍ദേശപ്രകാരം സുരക്ഷാ അവലോകനത്തിനായി അമിത് ഷാ ശ്രീനഗറിലേക്ക് പോകും.
ജമ്മുകശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രസിദ്ധമായ പഹൽഗാമിലെ ബൈസരനിലാണ് ഭീകരാക്രമണം ഉണ്ടായത്. രണ്ടരയോടെ സൈനിക വേഷത്തിൽ എത്തിയ മൂന്നോളം ഭീകരർ കുതിരപ്പുറത്ത് സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിലേക്ക് വിനോദസഞ്ചാരികൾ ഫോൺ ചെയ്താണ് വിവരം അറിയിച്ചത്. പരുക്കേറ്റ രണ്ട് പേർ ഗുജറാത്ത് സ്വദേശികളാണ് എന്നാണ് വിവരം. ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി പ്രദേശത്ത് പരിശോധന തുടരുകയാണ്. കൂടുതൽ സി.ആര്‍.പി.എഫ് സംഘങ്ങളെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
ലഷ്കറെ തയിബ ബന്ധമുള്ള ടി.ആര്‍.എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് വിവരം. ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമി ഷായുമായി ഫോണിൽ സംസാരിച്ചു. നാളെ പഹൽഹാം സന്ദർശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ അമിത് ഷാ ആഭ്യന്തര സെക്രട്ടറി, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം വിളിച്ചു.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ലഫ്റ്റനൻ ഗവർണറും അറിയിച്ചു. സുരക്ഷാ വീഴ്ച പരിശോധിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്ന് PDP നേതാവ് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ ഭീകരക്ക് എതിരെ ഒറ്റക്കെട്ടെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.