ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാജ്യത്തെ രാഷ്ട്രീയ നേതാക്കന്മാര്‍. വിടവാങ്ങിയത് ആര്‍ദ്രതയുടെ പ്രതീകമെന്നും ആത്മീയ ധൈര്യത്തിന്‍റെ ദീപസ്തംഭമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു, അസ്മത്വത്തിനെതിരെ നിർഭയമായി സംസാരിച്ചുവെന്നും രാഹുൽ ഗാന്ധി ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചു. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുവെന്നും രാഹുല്‍ കുറിച്ചു. അദ്ദേഹം സ്നേഹത്തിന്റെയും അനുകമ്പയുടെയും മൂർത്തീഭാവമായിരുന്നുവെന്ന് പ്രിയങ്കാ ഗാന്ധി അനുസ്മരിച്ചു.
പാവപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും, പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിച്ചതും, നീതി, സമാധാനം, മതസൗഹാർദ്ദം എന്നിവയ്ക്കായുള്ള അദ്ദേഹത്തിന്റെ വാദങ്ങളും കത്തോലിക്കാ സഭയ്ക്ക്പ്പുറത്തേക്ക് അദ്ദേഹത്തിന് ബഹുമാനം നേടിക്കൊടുത്തുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.
മുതലാളിത്തത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത വിമർശനാത്മക നിലാപാടാണ് മാർപ്പാപ്പ കൈക്കൊണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതലാളിത്തം അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റേയും മൂലകാരണമാണെന്ന കാഴ്ചച്ചപ്പാട് ഫ്രാൻസിസ് മാർപ്പാപ്പ മുന്നോട്ടുവച്ചുത്. ലാഭത്തിനു പകരം മനുഷ്യന്റെ ക്ഷേമവും അഭിമാനവും കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന സാമ്പത്തികവ്യവസ്ഥിതിക്കായി അദ്ദേഹം വാദിച്ചുവെന്നും പിണറായി അനുസ്മരിച്ചു. പലസ്തീനിലടക്കം ചൂഷണമനുഭവിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാനും അവർക്കുവേണ്ടി ശബ്ദിക്കാനും മാർപാപ്പയ്ക്ക് സാധിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അനുസ്മരിച്ചു.
ലളിത ജീവിതത്തിന്റെ പ്രയോക്താവ്, മനുഷ്യത്വത്തിന്റെയും മാനവീകതയുടെയും മുഖം, ശാന്തിദൂതനാണ് വിടവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുസ്മരിച്ചു. ലോക ജനതയ്ക്ക് ഒന്നാകെയും ക്രൈസ്തവർക്ക് പ്രത്യേകിച്ചും, മാറ്റത്തിന്റെ പാപ്പയായിരുന്ന ഫ്രാൻസിസ് മാർപാപ്പയെന്ന് സ്പീക്കര്‍ എന്‍.ഷംസീര്‍ അനുസ്മരിച്ചു. സമാധാനത്തിന്റെ മഹാനായ അപ്പോസ്തോലനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അദ്ദേഹം പുലര്‍ത്തിയ മൂല്യങ്ങള്‍ പിന്തുടരുക എന്നതാണ് നമ്മുടെ ദൗത്യം. മാനവികതയെക്കുറിച്ചാണ് മാര്‍പാപ്പ എപ്പോഴും സംസാരിച്ചത്. വത്തിക്കാനില്‍ നടന്ന സര്‍വമതസമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ എന്ന നിലയില്‍ വലിയ സ്വീകരണമാണ് ലഭിച്ചതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.