ചെക്ക് കേസില്‍ വിധി പ്രതികൂലമായതിന് പിന്നാലെ വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തി പ്രതിയും അഭിഭാഷകനും. ഏപ്രില്‍ രണ്ടിന് ഡല്‍ഹിയിലെ ദ്വാരക കോടതിയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിവാംഗി മംഗ്ലയെ ആണ് അഭിഭാഷകന്‍ അതുല്‍ കുമാറും പ്രതിയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്.
സിആർപിസി സെക്ഷൻ 437 എ പ്രകാരം ജാമ്യ ബോണ്ടുകൾ നൽകാൻ ജഡ്ജി പ്രതിയോട് നിർദ്ദേശിച്ചു. പിന്നാലെ ' നീ ആരാണ്? പുറത്തേക്ക് വാ, ജീവനോട് വീട്ടില്‍ പോകുമോയെന്ന് കാണാം,' എന്നാണ് റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ അധ്യാപകന്‍ കൂടിയായ പ്രതി ജഡ്ജിയോട് പറഞ്ഞത്.
കയ്യില്‍ കരുതിയിരുന്ന വസ്തു കൊണ്ട് എറിയാനും പ്രതി ശ്രമിച്ചു.
പ്രതിയും അഭിഭാഷകനും തന്നെ മാനസികമായും ശാരീരികമായും അധിക്ഷേപിച്ചുവെന്ന് ശിവാംഗി മംഗ്ല പറഞ്ഞു. പ്രതിയെ കുറ്റവിമുക്തനാക്കാന്‍ നിര്‍ബന്ധിച്ചു. എനിക്കെതിരെ പരാതി നല്‍കുമെന്നും രാജി വപ്പിക്കുമെന്നും പറഞ്ഞു, ഉത്തരവില്‍ ജഡ്ജി പറയുന്നു.
പ്രതിക്കെതിരെ ജഡ്ജി വനിത കമ്മീഷനില്‍ പരാതി നല്‍കി. കോടതിയലക്ഷ്യത്തിന് കേസെടുത്ത ജഡ്ജി മോശം പെരുമാറ്റത്തിന് പ്രതിഭാഗം അഭിഭാഷകനായ അതുല്‍ കുമാറിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ചെക് കേസില്‍ പ്രതിയെ 22 മാസത്തെ തടവിനും 6.65 ലക്ഷം പിഴയും വിധിച്ചു.