ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി . 10 ഓളം പേർക്കായി തിരച്ചിൽ തുടരുന്നു. 15 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി രേഖാ ഗുപ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. എംസിഡി അഴിമതിയിൽ മുങ്ങിയതിന് തെളിവാണിതെന്ന് എംഎൽഎ മോഹൻ സിംഗ് ബിഷ്ട് ആരോപിച്ചു.
അപകടം നടന്ന ഉടനെ 14 പേരെ പ്രദേശവാസികൾ പുറത്തെടുത്തിരുന്നു. തൊട്ട് പിന്നാലെ എന്‍ഡിആര്‍എഫും പോലീസിന്റെ കൂടുതൽ സംഘങ്ങളും എത്തി. പുർച്ചെ 2.50 നാണ് ശക്തിവിഹാറിൽ ആൾതാമസമുള്ള നാലുനില കെട്ടിടം തകർന്നുവീണത്.
അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ഡൽഹി നിയമസഭ ഡെപ്യൂട്ടി സ്പീക്കറും എംഎൽഎയുമായ മോഹൻ സിങ് ബിഷ്ട് അപകടസ്ഥലം സന്ദർശിച്ചു. കെട്ടിടത്തിൻ്റെ അപകടാവസ്ഥയെ കുറിച്ച് നേരത്തെ അധികൃതരെ അറിയിച്ചിരുന്നു എന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ലഫ്. ഗവർണറോടും എംസിഡി കമ്മീഷണറോടും ആവശ്യപ്പെട്ടു എന്നും എം എൽ എ പറഞ്ഞു.