up-aligarh

TOPICS COVERED

മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിപ്പോയ അമ്മ തിരിച്ചെത്തി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് മകളുടെ വിവാഹത്തിനു ഒമ്പത് ദിവസം മാത്രം ബാക്കിയിരിക്കേ അമ്മ സപ്ന മകളുടെ പ്രതിശ്രുതവരന്‍ രാഹുലിനൊപ്പം ഒളിച്ചോടിയത്. കുടുംബം നല്‍കിയ കേസിനെത്തുടര്‍ന്ന് അമ്മയും രാഹുലും പൊലീസ് സ്റ്റേഷനില്‍ വന്നുകീഴടങ്ങുകയായിരുന്നു.

ഏപ്രില്‍ 16നായിരുന്നു സപ്നയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ ആറിന് അമ്മ ഒളിച്ചോടി. തന്റെ ഭര്‍ത്താവും മകളും കാരണമാണ് മകളുടെ ഭാവിവരനൊപ്പം പോയതെന്നാണ് അമ്മ പറയുന്ന വാദം. ഭര്‍ത്താവ് മദ്യപിച്ച് മര്‍ദിക്കാറുണ്ടായിരുന്നെന്നും മകള്‍ തന്നോട് ദേഷ്യപ്പെടുമായിരുന്നെന്നും സപ്ന പറയുന്നു. ഇനി എന്തുതന്നെ സംഭവിച്ചാലും രാഹുലിനൊപ്പം തന്നെ ജീവിക്കുമെന്നും പൊലീസ് ഇടപെട്ടതുകൊണ്ട് മാത്രമാണ് തിരിച്ചെത്തിയതെന്നും സപ്ന പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇരുവരും തിരിച്ച് നാട്ടിലെത്തിയത്.

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അമ്മ നടത്തിയ നീക്കം അക്ഷരാര്‍ത്ഥത്തില്‍ കുടുംബത്തെ ഞെട്ടിക്കുന്നതായിരുന്നു. വിവാഹഒരുക്കത്തിനിടെ രാഹുല്‍ പല ദിവസങ്ങളിലും വീട്ടില്‍ വരാറുണ്ടായിരുന്നെന്നും മണിക്കൂറുകളോളം ഇരുവരും സംസാരിക്കാറുണ്ടായിരുന്നെന്നും അന്ന് സപ്നയുടെ ഭര്‍ത്താവ് ജിതേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. 

ലക്ഷങ്ങളും സ്വര്‍ണവും കൊണ്ടാണ് സപ്ന ഒളിച്ചോടിയതെന്ന് ഭര്‍ത്താവും മകളും ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ മൊബൈല്‍ഫോണും 200രൂപയും മാത്രമാണ് തന്റെ പക്കലുണ്ടായിരുന്നതെന്ന് സപ്ന പൊലീസിനോട് പറഞ്ഞു. അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കൊണ്ടാണ് അമ്മ മുങ്ങിയതെന്നായിരുന്നു മകള്‍ ശിവാനി പൊലീസിനോട് പറഞ്ഞിരുന്നത്. 

fiance-daughter

അതേസമയം സപ്ന ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് താന്‍ ഒപ്പം പോയതെന്നായിരുന്നു രാഹുല്‍കുമാര്‍ പൊലീസിനോട് പറഞ്ഞത്. ‘അലിഗഡ് ബസ് സ്റ്റോപ്പില്‍ എത്തിയില്ലെങ്കില്‍ പിന്നെ ശവമേ കാണുള്ളൂവെന്ന് സപ്ന പറഞ്ഞു, ആദ്യം ഞങ്ങള്‍ ലക്നൗവിലെത്തി, പിന്നീട് മുസാഫര്‍പുരിലെത്തി, ഭര്‍ത്താവും കുടുംബവും സപ്നയോട് വളരെ മോശമായാണ് പെരുമാറിയിരുന്നത്’ എന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു. സപ്നയെ വിവാഹം ചെയ്യാന്‍ തന്നെയാണോ തീരുമാനമെന്ന് ചോദിച്ചപ്പോള്‍ ആദ്യം ഇരുമനസോടെ നിന്നെങ്കിലും പിന്നീട് രാഹുല്‍ അതേ എന്ന മറുപടി നല്‍കുകയായിരുന്നു. 

സപ്നയെ ഇനി തങ്ങളുടെ കുടുംബത്തിനു ആവശ്യമില്ലെന്നും കൊണ്ടുപോയ സ്വര്‍ണവും പണവും തിരിച്ചുതന്നാല്‍ മതിയെന്നുമുള്ള നിലപാടിലാണ് ഭര്‍ത്താവും മകളും മറ്റ് കുടുംബാംഗങ്ങളും. 

ENGLISH SUMMARY:

Mother who eloped with daughter's fiancé returns. In Aligarh, Uttar Pradesh, a mother named Sapna eloped with her daughter’s fiancé, Rahul, just nine days before the scheduled wedding. Following a case filed by the family, both the mother and Rahul surrendered at the police station.