Image Credit: x.com/lalarvi

Image Credit: x.com/lalarvi

രാജ്യതലസ്ഥാനത്ത് വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ തുടരുന്ന ശക്തമായ പൊടിക്കാറ്റ് മൂലം വിമാന സർവീസുകൾ വൈകുന്നു. കുറഞ്ഞത് 205 വിമാനങ്ങൾ വൈകിയതായും 50 വിമാനങ്ങളെങ്കിലും വഴിതിരിച്ച് വിട്ടതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പലവിമാനങ്ങളും പുറപ്പെടാന്‍ ശരാശരി ഒരു മണിക്കൂർ എങ്കിലും കാലതാമസം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ വിമാനത്താവളത്തിലാകെ യാത്രക്കാരുടെ തിക്കും തിരക്കും രൂക്ഷമാകുകയാണ്.

പ്രതികൂല കാലാവസ്ഥ കാരണം ചില വിമാന സർവീസുകൾ തടസ്സപ്പെട്ടതായും പുതിയ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും ഡൽഹി വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചു. ഡൽഹിയിൽ പകൽ മുഴുവൻ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി വിമാനങ്ങള്‍ വൈകിയതോടെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തുകിടക്കുന്ന യാത്രക്കാര്‍ തങ്ങളുടെ ദുരവസ്ഥ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നിസ്സഹായാവസ്ഥ വ്യക്തമാക്കി യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ സാഹചര്യം വ്യക്തമാക്കി പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. 

‘ഏറ്റവും മോശമായി കാര്യങ്ങള്‍‌ കൈകാര്യം ചെയ്യുന്ന, തെറ്റായി വിവരങ്ങൾ നൽകുന്ന ലോകോത്തര രാജ്യാന്തര വിമാനത്താവളമാണ് ഡൽഹിയലേത്, ബസ് സ്റ്റാൻഡിനേക്കാൾ മോശം’ എന്നാണ് യാത്രക്കാരില്‍ ഒരാള്‍ എക്സില്‍ കുറിച്ചത്. ‘കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നേരം മുതൽ 6 തവണയാണ് സമയം മാറ്റിയത്, യാത്രക്കാരുടെ ആവശ്യങ്ങളെ നിങ്ങള്‍ നിസ്സാരമായി കാണുകയാണോ’ എന്നാണ് മറ്റൊരാള്‍ ഇന്‍ഡിഗോയെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റില്‍ കുറിച്ചത്. 

‘ഡൽഹിയിൽ നിന്നുള്ള വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ചെക്ക് ഇന്‍ ചെയ്തവര്‍ രണ്ട് മണിക്കൂറായി കാത്തിരിക്കുകയാണ്. നിയമമനുസരിച്ച് വിമാനം രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയാൽ ലഘുഭക്ഷണം നൽകണം’ മറ്റൊരാള്‍ കുറിച്ചു. ‘14 മണിക്കൂറിലധികമായി ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. എയർഇന്ത്യയ്ക്ക് യാത്രക്കാരോട് യാതൊരു ഉത്തരവാദിത്തവുമോ, പ്രതിബദ്ധതയോ ഇല്ല, വിമാനക്കമ്പനിയായി തുടരാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല’ എയര്‍ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടുള്ള മറ്റൊരു പോസ്റ്റില്‍ പറയുന്നു.

അതേസമയം, കാലാവസ്ഥയും ഇടിമിന്നലും പൊടിക്കാറ്റും മൂലം ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ടെന്നാണ് എയര്‍ ഇന്ത്യ എക്സിലൂടെ അറിയിച്ചത്. സാഹചര്യം പരിഹരിക്കാന്‍ എയർപോർട്ട് ടീം പരമാവധി ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാര്‍ സാഹചര്യം മനസിലാക്കണമെന്നും ക്ഷമയോടെ ഇരിക്കണമെന്നും എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ കാലാവസ്ഥ തങ്ങളുടെ ചില വിമാന സർവീസുകളേയും ബാധിച്ചേക്കാമെന്ന് ഇൻഡിഗോയും സ്‌പൈസ് ജെറ്റും അറിയിച്ചിട്ടുണ്ട്. 

കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും തിരക്ക് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെ ബാധിക്കുന്നുണ്ടെന്നും. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഫ്ലൈറ്റ് സ്റ്റാറ്റസ് പതിവായി പരിശോധിക്കാനും ഇൻഡിഗോ യാത്രക്കാരോട് നിര്‍ദേശിച്ചു. യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ച ഇന്‍ഡിഗോ യാത്രക്കാരുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി പറയുകയും ചെയ്തു.

ENGLISH SUMMARY:

A powerful dust storm that began Friday evening has severely impacted air travel in Delhi, with at least 205 flights delayed and over 50 diverted, NDTV reports. Passengers faced long waits and shared their frustration on social media, criticizing poor communication and service. The India Meteorological Department has issued an orange alert for thunderstorms throughout the day. Airlines such as Air India, IndiGo, and SpiceJet have apologized and assured passengers they are working to resolve the situation. Despite improved weather, congestion continues to disrupt schedules.