elephant-valparai

TOPICS COVERED

തമിഴ്നാട് വാല്‍പ്പാറയിലെ ജനവാസമേഖലയില്‍ വീണ്ടും നാശം വിതച്ച് കാട്ടാന. ചിന്നക്കല്ലാര്‍ എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം തോട്ടം തൊഴിലാളിയുടെ വീട് പൂര്‍ണമായും നശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം തേയിലത്തോട്ടത്തില്‍ തുടരുകയാണ്. ചിന്നക്കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ ആനക്കൂട്ടം ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി.

 

കുട്ടികള്‍ക്കൊപ്പമിറങ്ങിയ ആനക്കൂട്ടം തൊഴിലാളി മണിമാരന്‍റെ വീടിന്‍റെ വാതില്‍ കൊമ്പ് തട്ടിച്ച് തകര്‍ത്തു. പിന്നീട് ആനക്കൂട്ടം വീട്ടിനുള്ളിലേക്ക് കയറി. മേശ, കസേര, ഫാന്‍ തുടങ്ങി കണ്ണില്‍ക്കണ്ടതെല്ലാം തരിപ്പണമാക്കി. പലതും തുമ്പിക്കൈയില്‍ കോര്‍ത്ത് ദൂരേയ്ക്ക് വലിച്ചെറിയുകയായിരുന്നു. മണിമാരനും വീട്ടുകാരും ബന്ധുവീട്ടില്‍ പോയിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. 

കുരങ്ങുമുടി എസ്റ്റേറ്റില്‍ തേയില നുള്ളുന്നതിനിടെ തോട്ടത്തിലേക്കും ആനക്കൂട്ടമെത്തി. സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ ബഹളം കൂട്ടി ഓടിമാറുകയായിരുന്നു. നിരന്തരം പടക്കം പൊട്ടിച്ചാലും ആനക്കൂട്ടം വനത്തിലേക്ക് പിന്മാറാന്‍ കൂട്ടാക്കുന്ന അവസ്ഥയല്ല. വാല്‍പ്പാറ ചുരത്തിലും അപ്രതീക്ഷിതമായി കൊമ്പന്മാര്‍ ഓടിക്കയറുന്നത് സഞ്ചാരികളെയും പ്രതിസന്ധിയിലാക്കും. 

ആനയെപ്പേടിച്ച് തൊഴിലാളികളില്‍ പലരും ജോലിക്കെത്താത്ത സ്ഥിതിയുണ്ട്. വരള്‍ച്ചയില്‍ ജല ഉറവിടം തേടിയുള്ള വരവിലാണ് വാല്‍പ്പാറയിലെ കുന്നും പുഴയും കാട്ടാനക്കൂട്ടം കയ്യടക്കുന്നത്. പകല്‍സമയത്തും ആക്രമണസാധ്യത കണക്കിലെടുത്ത് ആളുകളോട് കൂട്ടമായി ജോലിക്കിറങ്ങാനാണ് വനംവകുപ്പിന്‍റെ നിര്‍‍ദേശം. 

ENGLISH SUMMARY:

A herd of wild elephants caused destruction in Valparai, Tamil Nadu, demolishing a plantation worker’s house in Chinnakallar Estate. Despite local efforts to drive them away, the elephants remain in the tea plantations, raising safety concerns for workers and residents.