വിഷമയമില്ലാത്ത പച്ചക്കറി കേരളത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടകയിലെത്തി മലയാളി കർഷകർ ജൈവകൃഷി പരിശീലിപ്പിക്കുന്നത്. ജൈവപച്ചക്കറിക്ക് വിപണിയിൽ ഡിമാൻഡിനൊപ്പം കർഷകർക്കും തൊഴിലാളികൾക്കും ആരോഗ്യവും ഉറപ്പെന്നാണ് കർഷകർ പറയുന്നത്. രാസവളവും മാരക കീടനാശിനിയുമില്ലാതെ കർണാടകയിലെ മണ്ണിലും പൊന്നു വിളയിക്കാമെന്നാണ് മലയാളി കർഷർ നൽകുന്ന ബാലപാഠം.
കർണാടകയിൽ ഇക്കളി നടക്കില്ലെന്ന് പറഞ്ഞ് മാറി നിന്ന കന്നട തൊഴിലാളികളും ഇപ്പോൾ ജൈവകൃഷിയുടെ ബ്രാൻഡ് അമ്പാസിഡർമാരായി മാറുകയാണ്. ദിവസേനയുളള കീടനാശിനി പ്രയോഗത്തില്‍ നിന്ന് മാറി നിന്നതോടെ മാറാതെ നിന്ന രോഗങ്ങൾ മാറിയെന്നാണ് കന്നട തൊഴിലാളികളുടെ അനുഭവസാക്ഷ്യം.
ജൈവപച്ചക്കറി ഉൽപാദിപ്പിക്കുന്ന കർണാടകയിലെ പാടങ്ങളിലെത്തി ഉയർന്ന വിലക്ക് നേരിട്ടാണ് കേരളത്തിലെ ജൈവകച്ചവടക്കാർ പച്ചക്കറി വാങ്ങുന്നത്. ആരോഗ്യത്തിനൊപ്പം കൂടുതൽ പണവും തരുന്ന ജൈവപച്ചക്കറി കൃഷിയിലേക്ക് കൂടുതൽ കന്നട കർഷകർ വരുമെന്നാണ് പ്രതീക്ഷ.