
പല പ്രധാന ചടങ്ങുകളും എന്തിന് വിവാഹം പോലും മാറ്റിവെയ്ക്കുകയോ ആർഭാടം കുറക്കുകയോ ചെയ്ത് മാതൃകയായിട്ടുണ്ട് ഈ പ്രളയകാലത്ത് പലരും. സാധാരണക്കാരും സിനിമാതാരങ്ങളുമെല്ലാം അക്കൂട്ടത്തിൽ പെടും. അവരോടൊപ്പം നടന് രാജീവ് പിള്ളയും കണ്ണിചേർന്നു.
നാട് മഹാദുരന്തത്തെ നേരിടുമ്പോൾ വിവാഹം മാറ്റിവെയ്ക്കാന്‍ തന്നെയായിരുന്നു രാജീവിൻറെ തീരുമാനം. വിവാഹം മാറ്റിവെച്ച് അദ്ദേഹം നേരെ ഇറങ്ങിയത് രക്ഷാപ്രവർത്തകരോടൊപ്പം. സ്വന്തം നാടായ തിരുവല്ല നന്നൂരിലെ ആളുകളുടെ രക്ഷകരിലൊരാളായി രാജീവെത്തി. ചങ്ങാടത്തിൽ സുഹൃത്തുക്കൾക്കൊപ്പം രാജീവ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
''എന്റെ വീടിന്റെ അടുത്ത് നിന്ന് 500 മീറ്റര്‍ അകലെയുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്തു മാത്രമാണ് പ്രശ്നങ്ങള്‍ ഇല്ലാതിരുന്നത്. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ക്ക് വേണ്ടിയൊന്നും കാത്തുനിന്നില്ല. കൈയില്‍ കിട്ടിയതുപയോഗിച്ച് ഒരു ചങ്ങാടമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 48 മണിക്കൂറും വെള്ളത്തില്‍ തന്നെയായിരുന്നു'', രാജീവ് പറയുന്നു. ഇത് ഹീറോയിസമല്ല. മറിച്ച് കടമയാണെന്നും ആരാണെങ്കിലും ഈ സമയത്ത് ഇങ്ങനെയേ ചെയ്യൂ എന്നും രാജീവ് പറയുന്നു.
ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ക്യാംപിലേയ്ക്ക് വേണ്ട മരുന്നും മറ്റ് വസ്തുക്കളും നൽകി ഇവരെ സഹായിച്ചിരുന്നു.