യു.ഡി.എഫ് ഹെൽത്ത് കമ്മിഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇതിനകം നിരവധി പേരാണ് വായിച്ചതെന്നും, അഭിപ്രായം അറിയിക്കാൻ ധാരാളം പേർ ബന്ധപ്പെടുന്നുണ്ടെന്നും ഡോ. എസ്.എസ്. ലാൽ. പൊതുവേ വളരെ പോസിറ്റീവ് ആയ പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.
ആരോഗ്യരംഗത്ത് കേരളം ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങൾ പലതും ഈ റിപ്പോർട്ടിലൂടെ അറിയാൻ കഴിഞ്ഞു എന്ന് ചിലർ പറഞ്ഞത് സന്തോഷമുണ്ടാക്കി. ഈ റിപ്പോർട്ടിൻ്റെ പ്രസക്തിയും അതാണ്. പ്രധാനപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച് കേരളത്തിൻ്റെ ആരോഗ്യാരംഗം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കുന്ന ഒരു റിപ്പോർട്ടാണിത്. നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഇങ്ങനെയൊരു റിപ്പോർട്ട് നമിക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ ആരോഗ്യരംഗം പൊതുവായി മറ്റ് സംസ്ഥാനങ്ങളിതിനേക്കാൾ മെച്ചമാണെന്ന് തന്നെയാണ് കമ്മിഷൻ്റെയും അഭിപ്രായം. അത് ഇന്നലെ ഉണ്ടായതല്ല. നേട്ടങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന യാഥാർത്ഥ്യം കൂടി ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതിന് കാരണമായ നിരവധി ഘടകങ്ങളെപ്പറ്റിയും പറയുന്നുണ്ട്.
ആരോഗ്യംരംഗത്തക്കുറിച്ച് അടുത്ത 25 വർഷത്തെ കാഴ്ചപ്പാടാണ് ഹെൽത്ത് കമ്മിഷനുള്ളത്. 2050-ൽ ആരോഗ്യരംഗത്ത് കേരളം എവിടെ നിൽക്കണമെന്ന് നമ്മൾ ആലോചിക്കണം. അതിനുള്ള പണി ഇപ്പോഴാണ് ചെയ്യേണ്ടത്. അതാണ് ഹെൽത്ത് കമ്മിഷനിലൂടെ യു.ഡി.എഫ് ചെയ്യുന്നത്.
സദുദ്ദേശ്യത്തോടെ റിപ്പോർട്ടിനെപ്പറ്റി ചില ന്യൂനതകൾ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഉദാഹരണത്തിന് 'കോസ്റ്റിംഗ്" ഉൾപ്പെടുത്താമായിരുന്നില്ലേ എന്നൊരു ചോദ്യം ഉണ്ട്. എന്നാൽ ഇതൊരു റിപ്പോർട്ട് മാത്രമാണ്. ഭാവിയിൽ മെച്ചപ്പെട്ട ആരോഗ്യനയം രൂപീകരിക്കാൻ സഹായകമാകുന്ന കണ്ടെത്തലുകളും നിർദ്ദേശങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. ഇത് ഭാവിയിൽ വരുന്ന സർക്കാർ ഇംപ്ലിമെൻ്റ് ചെയ്യുമ്പോഴാണ് കോസ്റ്റിംഗിൻ്റെ കാര്യം വരുന്നത്. എങ്കിലും കോസ്റ്റിംഗിനെപ്പറ്റിയുള്ള ചർച്ചകൾ കമ്മിഷനിൽ നടന്നിരുന്നു.
റിപ്പോർട്ട് കാണുക പോലും ചെയ്യാതെ വിമർശിക്കുന്നവരും ഉണ്ട്. അവരോട് ദയവായി പോയി റിപ്പോർട്ട് വായിക്കാൻ അഭ്യർത്ഥിക്കുന്നു.
പിന്നെ, എൻ്റെ പേര് കണ്ടിട്ട് സംഗതി എന്താണെന്ന് പോലും മനസിലാക്കാതെ വന്ന് മോശം വാക്കുകൾ എഴുതുന്ന സൈബർ കടന്നലുകളും ഉണ്ട്. അവരോട് പരിഭവമില്ല. നമ്മുടെ പുതിയ വാഹനത്തിന് മുകളിൽ വന്ന് കാഷ്ടിക്കുന്ന പക്ഷികളെ നമ്മൾ വെടിവച്ചിടാറില്ലല്ലോ. ഇക്കാര്യത്തിലും ഞാൻ അത്രയേ ചെയ്യുന്നുള്ളൂ. ആ മാലിന്യം ഡിലീറ്റ് ചെയ്ത് വൃത്തിയാക്കും – ഡോ. എസ്.എസ്. ലാൽ വ്യക്തമാക്കുന്നു.