Deputy Permanent Representative to the United Nations Yojna Patel

Deputy Permanent Representative to the United Nations Yojna Patel

ഐക്യരാഷ്ട്ര സംഘടനയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ രംഗത്ത്. ഭീകരതയെ പിന്തുണയ്ക്കുമെന്ന പാക് മന്ത്രിയുടെ തുറന്നുപറച്ചിലില്‍ അല്‍ഭുതമില്ലെന്നും പാക്കിസ്ഥാന്റെ ഭീകര ബന്ധത്തില്‍ ഇനി കണ്ണടയ്ക്കാനാവില്ലെന്നും ഇന്ത്യയുടെ പ്രതിനിധി പറഞ്ഞു. ഭീകരരെ പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതായാണ് പാകിസ്ഥാൻ മന്ത്രി തുറന്ന കുറ്റസമ്മതം നടത്തിയത്. 

‘അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രാജ്യം പതിറ്റാണ്ടുകളായി ഭീകരതയെ പിന്തുണച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചിരുന്നു. ഈ കുറ്റസമ്മതം അതിശയിപ്പിക്കുന്നതല്ല.’ ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുന്ന ഒരു ‘തെമ്മാടി രാഷ്ട്രമായി’ പാകിസ്ഥാന്‍ മാറിയെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജ്‌ന പട്ടേൽ പറഞ്ഞു. ഇക്കാര്യത്തില്‍ ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ല. പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും യോജ്ന പട്ടേൽ വിമർശിച്ചു. ഇന്ത്യയെ പിന്തുണച്ച ഐക്യരാഷ്ട്രസഭയ്ക്കും രാജ്യാന്തര സമൂഹത്തിനും അവര്‍ നന്ദി പറഞ്ഞു.

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ റഷ്യ ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. റഷ്യന്‍ ഉപപ്രധാനമന്ത്രിയുമായി റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാടറിയിച്ചത്. ആഗോള ഭീകരതയെ ഒരുമിച്ച് നേരിടാമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദക്ഷിണേഷ്യയിലെ സുരക്ഷാസ്ഥിതി ഇരുവരും ചര്‍ച്ച ചെയ്തു. 

അതേസമയം, തുടര്‍ച്ചയായി അഞ്ചാംദിനവും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ അര്‍ധരാത്രി നിയന്ത്രണരേഖയില്‍ മൂന്നിടത്ത് വെടിവയ്പുണ്ടായി. ഇന്ത്യയും തിരിച്ചടിച്ചു. ഇന്ത്യ ഒട്ടും വൈകാതെ പാക്കിസ്ഥാനില്‍ സൈനിക നടപടിക്കൊരുങ്ങുമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇന്നലെ റോയിട്ടേഴ്സ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്നം നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങരുതെന്നും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് ബൈസരണ്‍ വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്ററുടെ സഹായം ലഭിച്ചെന്ന സംശയം ബലപ്പെട്ടു. ദൃക്സാക്ഷിയായ ഗുജറാത്തുകാരന്‍ റിഷി ഭട്ടിന്റേതാണ് വെളിപ്പെടുത്തല്‍. താന്‍ സിപ്‍ലൈനില്‍ കയറിയതിന് പിന്നാലെ ഓപ്പറേറ്റര്‍ മൂന്നുതവണ ഉച്ചത്തില്‍ സ്തുതിച്ചു. പിന്നാലെ വെടിവയ്പ്പ് ഉണ്ടായെന്നും റിഷി പറഞ്ഞു. മറ്റുള്ളവര്‍ കയറിയപ്പോള്‍ അയാള്‍ പ്രാര്‍ഥനാവാചകങ്ങള്‍ ഉരുവിട്ടില്ലെന്നും റിഷി ഭട്ട് പറയുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഹാഷിം മൂസയ്്ക്ക്  സോന്‍മാര്‍ഗ് ടണല്‍ ആക്രമണത്തിലും പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 2024 ഒക്ടോബറില്‍ നടന്ന സോന്‍മാര്‍ഗ് ടണല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴുപേരാണ്.

ENGLISH SUMMARY:

India strongly condemned Pakistan at the United Nations after its Defence Minister admitted to supporting terrorism for decades. India's UN representative Yojna Patel said the world can no longer turn a blind eye to Pakistan's terror links. Russia has also pledged full support to India in the global fight against terrorism.