Canada's Prime Minister Mark Carney
കാനഡ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടര്‍ച്ച. 164 സീറ്റുകളിലാണ് ലിബറല്‍ പാര്‍ട്ടിയുടേ മുന്നേറ്റം. പിന്നാലെ വിജയം പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണിയുമെത്തി. ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ ഉത്തരമാണ് ഭരണത്തുടര്‍ച്ചയെന്ന് അദ്ദേഹം പ്രതികരിച്ചു. തുടർച്ചയായി നാലാം തവണയാണ് കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്. കനേഡിയൻ രാഷ്ട്രീയത്തിലെ തന്നെ അപൂർവതയാണിത്. പിയറി പൊയിലീവ്രെ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തിയാണ് കാര്‍ണി ഭരണമുറപ്പിച്ചത്.
എക്സിറ്റ് പോളുകളിലെല്ലാം ലിബറല്‍ പാര്‍ട്ടിക്കുതന്നെയായിരുന്നു മുന്‍തൂക്കം. 139 സീറ്റുവരെ നേടുമെന്നായിരുന്നു സി.ബി.സി ചാനലിന്റെ പ്രവചനം. വീണ്ടും സര്‍ക്കാരുണ്ടാക്കുമെന്ന് ലിബറല്‍ പാര്‍ട്ടി അവകാശപ്പെട്ടിരുന്നെങ്കിലും പാർലമെന്റിൽ ഭൂരിപക്ഷം നേടുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കുമെന്ന ട്രംപിന്റെ പ്രസ്താവന സൃഷ്ടിച്ച വികാരവും താരിഫ് വർധനയുമെല്ലാം വോട്ടാക്കി മാറ്റാന്‍ ലിബറൽ പാർട്ടിക്കായി. ട്രംപ് വിരുദ്ധ സന്ദേശത്തിലൂന്നിയായിരുന്നു അറുപതുകാരനായ കാർണിയുടെ പ്രചാരണം.
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി പദം ഒഴിഞ്ഞശേഷവും ലിബറല്‍ പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നായിരുന്നു പ്രീപോള്‍ സര്‍വേകള്‍ പ്രവചിച്ചത്. ട്രൂഡോ സര്‍ക്കാരിന്റെ കാലത്ത് ലിബറലുകള്‍ക്ക് 152 സീറ്റും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 120 സീറ്റുമാണ് ഉണ്ടായിരുന്നമത്. ഇന്ത്യന്‍ വംശജനായ ജഗ്‍മീത് സിങ്ങിന്റെ ന്യൂ ഡെമക്രറ്റിക് പാര്‍ട്ടിയുടെ 24 എംപിമാര്‍ പിന്തുണച്ചതുകൊണ്ടാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. എന്നാല്‍ ട്രൂഡോയ്ക്കെതിരെ വലിയ ജനവികാരം ഉയര്‍ന്നതോടെ മുൻ കേന്ദ്രബാങ്ക് ഗവർണറായ കാർണി പ്രധാനമന്ത്രിയായി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒക്ടോബർ വരെ സമയമുണ്ടായിരുന്നെങ്കിലും ട്രംപ് വിരുദ്ധത മങ്ങുംമുന്‍പ് തിരഞ്ഞെടുപ്പ് നടത്താന്‍ മാര്‍ക്ക് കാർണി തീരുമാനിക്കുകയായിരുന്നു. അത് ഫലം ചെയ്തു.
ബ്രിട്ടനിലും കാനഡയിലും സെൻട്രൽ ബാങ്ക് ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ള കാര്‍ണിക്ക് ഈ പരിചയസമ്പത്ത് ഉപയോഗിച്ച് ട്രംപിന്‍റെ വ്യാപാര യുദ്ധത്തില്‍ കാനഡയെ നയിക്കാന്‍ ആകുമെന്നാണ് വോട്ടര്‍മാര്‍ കരുകുന്നത്. എല്ലാറ്റിനും കാനഡ അമേരിക്കയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനായി വിദേശ വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുമെന്നാണ് കാര്‍ണിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം.