Pakistan’s Defence Minister Khawaja Muhammad Asif | File
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുടെ സൈനിക നടപടി ആസന്നമാണെന്ന് പാക് പ്രതിരോധമന്ത്രി. ഇന്ത്യ സൈനികനടപടി എടുക്കുമെന്ന് ഉറപ്പാണെന്നും ഇന്ത്യ ആക്രമിക്കുമെന്ന് പാക് സൈന്യം സര്‍ക്കാരിനെ അറിയിച്ചതായും പ്രതിരോധമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അനിവാര്യമായ സൈനിക കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ തയാറെന്നും പാകിസ്ഥാന്‍ പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
Indian security force personnel patrol at the site of a suspected militant attack on tourists in Baisaran near Pahalgam in south Kashmir's Anantnag district, April 24, 2025. REUTERS/Adnan Abidi
ഇന്ത്യയുടെ സൈനികനടപടി ആസന്നമായിരിക്കുന്ന ഒന്നായതിനാൽ ഞങ്ങൾ ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചില തന്ത്രപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ അതീവ ജാഗ്രതയിലാണെന്നും തങ്ങളുടെ നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ തങ്ങളുടെ ആണവായുധ ശേഖരം ഉപയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രിൽ 22 നായിരുന്നു രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം. 26 ജീവനുകളാണ് ഭീകരുടെ തോക്കിന്‍ മുനയില്‍ പൊലിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. വർഷങ്ങള്‍ക്ക് ശേഷം സിവിലിയന്മാർക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തിന് പാകിസ്ഥാൻ പിന്തുണ നൽകിയതായാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ പാകിസ്ഥാൻ ഈ കുറ്റം നിഷേധിക്കുകയാണ്.
Anantnag: Security personnel during a search operation at Baisaran area of Pahalgam to nab attackers of the Pahalgam terror attack, in Anantnag district, Jammu and Kashmir, Wednesday, April 23, 2025. (PTI Photo) (PTI04_23_2025_000081B)
ആക്രമണം നടത്തിയ ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് ഇന്ത്യന്‍ സൈന്യം നടത്തുന്നത്. ഇവരിൽ രണ്ടുപേർ പാകിസ്ഥാനികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് പിന്നാവെ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടുകയും പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസകൾ പിൻവലിക്കുകയും ചെയ്തിരുന്നു. പിന്നാലെ പാകിസ്ഥാന്‍, ഷിംല കരാര്‍ റദ്ദാക്കുകയും ഇന്ത്യൻ നയതന്ത്രജ്ഞരെയും സൈനിക ഉപദേഷ്ടാക്കളെയും പുറത്താക്കാൻ ഉത്തരവിടുകയും ഇന്ത്യൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിക്കുകയും ചെയ്തു. ഇതിനിടെ പ്രകോപനപരമായ ഉള്ളടക്കം ചൂണ്ടിക്കാണിച്ച് ഒരു ഡസനിലധികം പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്കും ഇന്ത്യൻ സർക്കാർ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.