ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം കബറടക്കുന്ന ചടങ്ങുകള്‍ക്കിടയില്‍ ഉറങ്ങിയെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ സോഷ്യല്‍മീഡിയ. ട്രംപ് ഉറങ്ങുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രംപിനെതിരെ വിമര്‍ശനവുമായും അതേസമയം ട്രംപിന്‍റെ മറ്റുചിത്രങ്ങള്‍ പങ്കിട്ട് പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്.
ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി ആദ്യ നിരയില്‍ തന്നെ ട്രംപും ഭാര്യ മെലാനിയ ട്രംപും കൂടാതെ യുക്രെയിന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കിയും ഇരിപ്പുണ്ടായിരുന്നു. എസ്റ്റോണിയൻ പ്രസിഡന്റ് അലാർ കരിസിനും സ്പെയിനിലെ രാജാവ് ഫെലിപ്പ് ആറാമനും ഇടയിലാണ് യുഎസ് പ്രസിഡന്റും മെലാനിയയും ഇരുന്നത്. ചടങ്ങുകള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ ട്രംപിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ട്രംപ് ഇരുന്ന് ഉറങ്ങുകയാണെന്ന് നെറ്റിസണ്‍സ് ആരോപിക്കുകയും ചെയ്തു. കണ്ണടച്ചിരിക്കുന്ന ട്രംപിന്‍റെ ചിത്രങ്ങളാണ് പ്രചരിച്ചത്.
‘എല്ലായ്‌പ്പോഴും എന്നപോലെ വീണ്ടും നാണക്കേട്’ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ഒരാള്‍ കുറിച്ചത്. ട്രംപ് പോപ്പിന്റെ ശവസംസ്കാര ചടങ്ങിൽ ഫോണില്‍ മെസേജ് ചെയ്യുന്നതിന്‍റെയും ഫോണില് സംസാരിക്കുന്നതിന്‍റേയും ഫോട്ടോകൾ ഉണ്ടെന്ന് മറ്റൊരാള്‍ കുറിച്ചു. ഈ ഫോട്ടോകളും സമൂഹമാധ്യമങ്ങളിലുടനീളം പങ്കിട്ടിട്ടുണ്ട്. മെസേജ് അയച്ചും ഉറങ്ങിയും ട്രംപ് പോപ്പിനോട് അനാദരവു കാണിച്ചതായും കുറ്റപ്പെടുത്തലുകള്‍ ഉയരുന്നുണ്ട്. അതേസമയം ട്രംപ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ദിവ്യബലിക്ക് ശേഷം റോമിലെ സാന്ത മരിയ മജോറെ ബസിലിക്കയിലാണ് പാപ്പായുടെ ഭൗതികദേഹം അടക്കം ചെയ്തത്. കര്‍ദിനാള്‍ തിരുസംഘത്തിന്‍റെ ഡീന്‍ ജോവാനി ബത്തീസ്തയുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ഇന്ത്യ, യുഎസ് ഉള്‍പ്പെടെ നൂറ്റിഎഴുപതോളം രാജ്യങ്ങളുടെ ഭരണാധികാരികളടക്കം പ്രതിനിധികള്‍, സഭയിലെ കര്‍ദിനാള്‍മാര്‍, പാത്രിയാര്‍ക്കീസുമാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, സന്ന്യസ്തര്‍, വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്‍മാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.