16 വയസിൽ യാദ്യശ്ചികമായി നടത്തിയ കുമ്പസാരാമാണ് ജോർജ് മാരിയോ ബെർഗോഗ്ലിയോ എന്ന ചെറുപ്പക്കാരനെ പൗരോഹിത്യ വഴിയിലേക്ക് നയിച്ചത്. 1953 സെപ്റ്റംബർ 21 അർജന്റീനയിലെ വിദ്യാർത്ഥി ദിനമായിരുന്നു. പരിപാടികൾക്ക് പോകും മുൻപാണ് തന്‍റെ ഇടവകയിൽ പരിചയമില്ലാത്ത ഒരു പുരോഹിതനെ കണ്ടെത്. തന്നെ കാത്തിരിക്കുന്ന ഒരാളെ കണ്ടെത്തിയതായി അദ്ദേഹത്തിന് തോന്നി.
''എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ഓർമ്മയില്ല, ആ പുരോഹിതൻ എന്തിനാണ് അവിടെ ഉണ്ടായിരുന്നതെന്നും അറിയില്ല, കുമ്പസാരിക്കണമെന്ന് എനിക്ക് തോന്നി. വളരെക്കാലമായി ആ പുരോഹിതൻ എന്നെ കാത്തിരിക്കുന്നത് പോലെ. കുമ്പസാരത്തിനുശേഷം വലിയ മാറ്റം സംഭവിച്ചു. ഒരു വിളി പോലുള്ള ഒന്ന് ഞാൻ കേട്ടു: പുരോഹിതനാകണമെന്ന് എനിക്ക് ബോധ്യമായി." ഫ്രാൻസിസ് പാപ്പ തന്നെയാണ് തന്‍റെ ജീവിത്തിലെ ഈ വഴിത്തിരിവ് ഒരിക്കൽ വെളിപ്പെടുത്തിയത്.
അർജന്റീനയിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ, ജോർജ് ബെർഗോഗ്ലിയോയും വരുമാന മാർഗം കണ്ടെത്താൻ വിവിധ ജോലികൾ ചെയ്തു. അച്ഛൻ ജോലി ചെയ്തിരുന്ന ഹോസിയറി കമ്പനിയിലെ നിലം വൃത്തിയാക്കുന്നതായിരുന്നു ആദ്യ ജോലി. ഒരു നൈറ്റ്ക്ലബിൽ താൻ ഒരു ബൗൺസറായിരുന്നുവെന്ന് 2013ൽ അദ്ദേഹം ഒരു കൂട്ടം യുവാക്കളോട് സംസാരിക്കുമ്പോൾ സമ്മതിച്ചു. അവിടുത്തെ അനുഭവം നിരാശരായവരെ സഭയിലേക്കു നയിക്കാൻ പ്രചോദനമായിയെന്നും പോപ്പ് ഫ്രാൻസിസ് പറഞ്ഞു.
1990 ജൂലൈ 15 മുതൽ കാർമലിന്‍റെ മാതാവിന് നൽകിയ വാഗ്ദാനത്തിന്‍റെ ഭാഗമായി ടി.വി കാണുന്നത് അദ്ദേഹം അവസാനിപ്പിച്ചു. "ദൈവം എന്നോട് അത് ചെയ്യാൻ ആവശ്യപ്പെട്ടു, ഞാൻ അത് അനുസരിച്ചു'' എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറയും. ഫുട്ബോൾ മൽസരങ്ങൾ കാണാൻ കഴിയാറില്ല എന്നതാകും അതുകൊണ്ട് അദ്ദേഹത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടം. അർജന്റീനയിലെ സാൻ ലോറൻസോയുടെ ഫുട്ബോൾ ടീമിന്‍റെ ആരാധകനായിരുന്നു. എല്ലാ ആഴ്ചയും ടീമിന്‍റെ വാർത്തകൾ തന്നെ അറിയിക്കുന്ന ഒരു സ്വിസ് ഗാർഡിന് അദ്ദേഹം നന്ദി പറയുമായിരുന്നു. 1957-ൽ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ നേടിയ ഫെഡറിക്കോ ഫെല്ലിനിയുടെ "ലാ സ്ട്രാഡ" യാണ് പോപ്പ് ഫ്രാൻസിസിന്‍റെ പ്രിയപ്പെട്ട സിനിമ.
2013ലാണ് അദ്ദേഹം റോമിന്‍റെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാലത്ത് രാത്രികളിൽ അദ്ദേഹം വൈദികന്‍റെ വേഷത്തിൽ രഹസ്യമായി പുറത്തേക്കിറങ്ങി റോമിലെ തെരുവുകളിലുണ്ടായിരുന്ന പാവങ്ങൾക്ക് ഭക്ഷണം നൽകാൻ എത്തുമായിരുന്നു. പിന്നീട് വത്തിക്കാൻ വൃത്തങ്ങൾ തന്നെയാണ് ഹഫിംഗ്ടൺ പോസ്റ്റിനെ ഈക്കാര്യം അറിയിച്ചത്.